പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതായി ആരോപണം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റി ഉം, വൈസ് പ്രസിഡന്റി ഉം, മെമ്പര്‍മാരും അടങ്ങിയ സംഘാംഗത്തോട് അഞ്ചപ്പുരയിലെ ഫെഡറല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖാമാനേജര്‍ അപമര്യാദയായി പെരുമാറിയതായി ആരോപണം.

ഇന്നുച്ചയോടെ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, വൈസ് പ്രസിഡന്റ് പി.കെ ജമാല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ കുട്ടി, വാര്‍ഡ്‌മെമ്പര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരോടാണ് അപമര്യാദയായി പെരുമാറിയത്.
പഞ്ചായത്തിലെ നിര്‍ധനരായ രോഗികളെ സംരക്ഷിക്കുന്നതിനായി രൂപീകരിക്കുന്ന ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ബാങ്കിലെത്തിയതായിരുന്നു സംഘം. ഇതിനായി മാനേജരുടെ ക്യാബിനിലെത്തിയ ഇവരോട് കസേരയില്‍ ഇരിക്കാന്‍ പറയാന്‍ പോലുമുള്ള സമാന്യ മര്യാദ മാനേജര്‍ കാണിച്ചില്ലെത്രെ. പ്രസിഡന്റടക്കമുള്ളവര്‍ 15 മിനിറ്റ് നേരം നിന്നാണ് മാനേജരോട് സംസാരിച്ചത്. കൂടാതെ പരപ്പനങ്ങാടി പഞ്ചായത്തിന് ഇവിടെ അക്കൗണ്ടില്ലെന്നും അതിനാല്‍ ഫണ്ട് തരാനാകില്ലെന്നുമാരുന്നത്രേ മാനേജരുടെ വാദം.
പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരോട് ഇരിക്കാന്‍ പോലും പറയാതെ മോശമായ രീതിയില്‍ പെരുമാറിയ മാനേജരുടെ നിലപാടിനെതിരെ പഞ്ചായത്ത്് മെമ്പര്‍ ഗോപാലകൃഷണന്‍ മാസ്റ്റര്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.

ഒരു സ്വകാര്യ ബാങ്ക് മാനേജര്‍ ജനപ്രതിനിധകളെ അപമാനിച്ചതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.

Share news
error: Content is protected !!
Scroll to Top