HIGHLIGHTS : പൊന്നാനി:
പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായിട്ട് വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നു. വെറും ഗതാഗത സൗകര്യമെന്നതിനപ്പുറം ജില്ലയിലെ തീരദേശ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയായിരുന്നു ചമ്രവട്ടം റെഗുലെറ്റര്‍ കം ബ്രിഡ്ജ് വിഭാവനം ചെയ്തത്. ജലസേചനം, ടൂറിസം എന്നീ മേഖലകളില്‍ വമ്പിച്ച പുരോഗതിയാണ് ഉദ്ദേശിച്ചത്. എന്നാല്‍ വെറും പാലം എന്നതില്‍ പദ്ധതിയൊതുങ്ങിയ മട്ടാണ്.
ചമ്രവട്ടം പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 9659 ഹെക്ടര്‍ പ്രദേശത്തേക്ക് ജലസേചന സൗകര്യം വ്യാപിപ്പിക്കാനുകുമെന്നായിരുന്നു ഉദ്ദേശ്യം. അത് ഒരു ഹെക്ടറില്‍പ്പോലും സാധ്യമായില്ല.
പദ്ധതി പ്രദേശത്തുനിന്ന് പൊന്നാനി കോള്‍ മേഖലയിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാന്‍ സാധിക്കുമെന്നതും സാധ്യമായില്ല.
വേലിയേറ്റ വേളയിലെ ഉപ്പുവെള്ളം കയറലും കുടിവെള്ള സ്രോതസ്സുകളില്‍ ഓരുജലം കയറുന്നതും മാറ്റമില്ലാതെ തുടരുന്നു. വാട്ടര്‍അതോറിറ്റിയുടെ 3 പദധതികളാണ് (പൊന്നാനി, തിരൂര്‍,എടപ്പാള്‍) ഇവിടെയുള്ളത്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രീഡ്ജ് വരുന്നതിന് മുമ്പ് 32,886 മില്യണ്‍ ലിറ്റര്‍ വെള്ളമാണുണ്ടായിരുന്നത്. ഉദ്ഘാടനത്തിന് ശേഷം 60 മില്യണ്‍ ലിറ്റര്‍ കൂടി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാളി. റഗുലേറ്റര്‍ ഉപയോഗിച്ച് വെള്ളം തടഞ്ഞു നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ജലസംഭരണിയില്‍ മത്സ്യകൃഷിയുംഹൗസ്‌ബോട്ട്, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവയും പ്രഖ്യാപനങ്ങളിലൊതുങ്ങി. നിലവില്‍ പുഴയില്‍ രൂപപ്പെട്ടുകിടക്കുന്ന മണല്‍കുന്നുകള്‍ നീക്കം ചെയ്ത് സര്‍ക്കാരിലേക്ക് വരുമാനമുണ്ടാക്കാമെന്നതും നടപ്പായില്ല.
തിരൂര്‍,പൊന്നാനി മുന്‍സിപ്പാലിറ്റികളിലും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള ജലസ്രോതസ്സായ ഭാരതപ്പുഴ മഴക്കാലം കഴിയുന്നതോടെ വരണ്ടുപോകുന്നതിനാലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരവും കാണാന്‍ കഴിഞ്ഞില്ല. റിസര്‍വോയറില്‍ ഇഷ്ടം പോലെ വെള്ളമുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്.
പാലത്തിലൂടെ ഉദ്ഘാടനവേളയില്‍ 28 കെഎസ്ആര്‍ടിസി ബസുണ്ടായിരുന്നത് 40 ആയി കൂടി. എന്നാല്‍ സര്‍വ്വീസ് കൃത്യമല്ലെന്ന ആക്ഷേപം ശക്തമാണ്.