കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഹൈടെക് ഫിഷ്മാര്‍ട്ടുകള്‍ ആരംഭിക്കും: മന്ത്രി മേഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം ; ഹൈടെക് ഫിഷ്മാര്‍ട്ടുകള്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. നിലവില്‍ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാര്‍ട്ട് ഉള്ളത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ആരംഭിച്ച ആധുനിക ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഹാര്‍ബര്‍ ടു മാര്‍ക്കറ്റ് കോള്‍ഡ് ചെയിന്‍ പദ്ധതിയുടെ ഭാഗമായാണ് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ആധുനിക ഫിഷ്മാര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന് മത്സ്യഫെഡ് തീരുമാനിച്ചത്. ഹാര്‍ബറുകളില്‍ നിന്നും മത്സ്യം സംഭരിച്ച് കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള വാഹനങ്ങള്‍ വഴി ഫിഷ്മാര്‍ട്ടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി.
മത്സ്യബന്ധനവും വിപണനവും ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ സ്ഥിരം വില സമ്പ്രദായം നടപ്പിലാക്കുന്നതിനും മത്സ്യവിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമാണ് ആധുനിക ഫിഷ്മാര്‍ട്ടുകള്‍ ആരംഭിക്കുന്നത്.

സഹകരണ ബാങ്കുകള്‍ നടത്തുന്ന ഫിഷ്മാര്‍ട്ടുകള്‍ക്ക് മത്സ്യം നല്‍കുന്നതിലൂടെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് മത്സ്യം ലഭിക്കും. നിയോജകമണ്ഡലങ്ങളില്‍ തിരഞ്ഞെടുത്ത സഹകരണ ബാങ്കുകള്‍ മത്സ്യഫെഡ് നിര്‍ദ്ദേശിക്കുന്ന ഡിസൈനിലുള്ള എയര്‍കണ്ടീഷനോടുകൂടിയ ഹൈടെക് മാര്‍ക്കറ്റുകള്‍ നിര്‍മ്മിച്ച് ആവശ്യമായ മത്സ്യവും, മത്സ്യ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യും.

ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചെമ്മീന്‍ മത്സ്യ അച്ചാറുകള്‍, മത്സ്യ കറിക്കൂട്ടുകള്‍, ചെമ്മീന്‍ റോസ്റ്റ്, ഉണക്ക മത്സ്യം, ഫ്രൈമസാല എന്നിവ മാര്‍ട്ടുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മാര്‍ട്ടുകളില്‍ മത്സ്യം വൃത്തിയാക്കി കഷണങ്ങളായി നല്‍കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top