HIGHLIGHTS : Shipwreck: Investigation launched
സൂയസ്: സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച സ്‌തംഭിപ്പിച്ച ഭീമൻ ചരക്ക് കപ്പൽ എവർ ഗിവണിന് സംഭവിച്ചത് എന്തെന്നറിയാൻ വിദഗ്‌ധാന്വേഷണം ആരംഭിച്ചു. നിലവിൽ കനാലിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിൽ എത്തിച്ചിരിക്കുന്ന കപ്പലിൽ പരിശോധന നടത്താൻ വിദഗ്‌ധസംഘം പ്രവേശിച്ചു. ഗതിമാറ്റം സംഭവിക്കുന്നതിനു മുന്നോടിയായി കപ്പലിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന ആരോപണവും പരിശോധിക്കും. കനത്ത കാറ്റിലാണ് കപ്പൽ നിലവിട്ട് ദിശ മാറിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യന്ത്രത്തകരാറും മാനുഷികമായ പിഴവുകളും ഉൾപ്പെടെയുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.
പാനമ പതാക വഹിക്കുന്ന കപ്പലിന്റെ ഉടമസ്ഥർ ജപ്പാൻ കമ്പനിയായ ഷോയി കിസൻ കൈഷ ലിമിറ്റഡാണ്. നടത്തിപ്പ് കരാർ തായ്‌വാൻ കമ്പനിക്കും. ജീവനക്കാരെല്ലാം ഇന്ത്യക്കാർ. പരിശോധന റിപ്പോർട്ട് പുറത്തുവന്നശേഷം വർഷങ്ങൾ നീളുന്ന അന്താരാഷ്ട്ര നിയമയുദ്ധമാണ് എവർ ഗിവണിനെ കാത്തിരിക്കുന്നത്. 300 കോടി ഡോളറിന്റെ ഇൻഷുറൻസാണ് ഷോയി കിസൻ കൈഷ ലിമിറ്റഡിനുള്ളത്. അതേസമയം, സൂയസിൽ ചരക്ക് ഗതാഗതം പുനരാരംഭിച്ചു. ഇനിയും മുന്നൂറിലധികം കപ്പൽ മധ്യധരണ്യാഴിയിലും ചെങ്കടലിലുമായി ഊഴംകാത്ത് കിടക്കുന്നു. ഗതാഗതം പൂർവ സ്ഥിതിയിലെത്താൻ നാളുകൾ ഏറെയെടുക്കും.