ചേളാരിയില്‍ വീണ്ടും റോഡപകടം ; 2 പേര്‍ മരിച്ചു

ചേളാരി : ചേളാരി ചെട്ടിപ്പടി റോഡ് വീണ്ടും കുരുതിക്കളമാകുന്നു. ഇന്നുച്ചയ്ക്ക് പാണക്കാട് ഇറക്കത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ചേളാരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് കല്ലുമായി അമിത വേഗതയില്‍ വരികയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് എതിര്‍ ദിശയില്‍ വന്ന് ബൈക്ക് യാത്രക്കാരനെ ഇടിച്ച്് തെറിപ്പിച്ച് നാലുതവണ മറിഞ്ഞ് റോഡരികിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ താനൂര്‍ പൂരപ്പുഴ സ്വദേശി ജിതേഷ് (29), ലോറി ക്ലീനര്‍ ചെട്ടിപ്പടി ആനപ്പടി സ്വദേശി നാറ്റിനായിതറയില്‍ സുബീഷ് (20) എന്നിവരെ മെഡിക്കെല്‍കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ ചെട്ടിപ്പടി സ്വദേശി ഷംജിത്ത്(22)നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ജിതേഷ്

അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികനായ ജിതേഷ് ചേളാരിയില്‍ ടി.വി മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. ഇയാള്‍ വളരെ പതുക്കെയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ലോറിയുടെ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണാണ് ഇദേഹം മരിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറി ക്ലീനാറായ സുബീഷ് ലോറിയില്‍ നിന്ന് വീണ കല്ലുകള്‍ക്കടിയില്‍ പെടുകയായിരുന്നു.

 

തൊട്ടടുത്ത് ദിവസങ്ങളിലായി ഈ റോഡില്‍ ഒരു കിലോമീറ്ററിനുള്ളില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. ചേറക്കോടുണ്ടായ റോഡപകടത്തില്‍ വെളിമുക്ക് ആലുങ്ങള്‍ സ്വദേശികളായ രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ചെട്ടിപ്പടി ചേളാരി റോഡ് ലെവലിങ് നടത്തി നവീകരിച്ചതിന് ശേഷം വാഹനങ്ങള്‍ ഇതുവഴി യാതൊരു നിബന്ധനകളുമില്ലാതെ കുതിച്ച് പായുകയാണ്. ഇന്ന് അപകടം നടന്ന സ്ഥലത്ത് റോഡ് വീതി കുറഞ്ഞതും കുത്തനെ ഇറക്കമുള്ളതുമാണ്. ഇവിടെ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. ഈ മാസം ചമ്രവട്ടം പാലം തുറക്കുന്നതോടെ വാഹനങ്ങള്‍ ഇരട്ടിക്കുമ്പോള്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമോ യെന്ന് ആശങ്കയിലാണ് നാട്ടുകാര്‍.

ജിതേഷിന്റെ സംസ്‌ക്കാരം നാളെ വ്യാഴഴ്ച്ച 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പിതാവ് ചെള്ളക്കാട്ടില്‍ നാരായണ്‍, മാതാവ് ലക്ഷ്മി. സഹോദരന്‍ സതീഷ്.

 

 

Share news
error: Content is protected !!
Scroll to Top