യൂസഫലിക്ക് ഇന്ത്യയില്‍ മാളുകളും വ്യവസായ പാര്‍ക്കുകളും കെട്ടിപ്പടുക്കാന്‍ മോദിയുടെയും യോഗിയുടെ പിന്തുണ വേണ്ടിവരും; ഫാസിസത്തിനെതിരെ പോരാടുന്ന ജനതക്ക് അതിന്റെ ആവശ്യമില്ല: അഷ്റഫലി

കോഴിക്കോട്: പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ കര്‍ഷക നടപടിയെ അപലപിച്ച വ്യവസായി എം.എ യൂസുഫലിയെ വിമര്‍ശിച്ച് എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി. പഞ്ചാബ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ടല്ല, കൃഷി ചെയ്യുന്ന മണ്ണ് കര്‍ഷകര്‍ക്ക് നല്‍കാനാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ടി.പി അഷ്റഫലി ഫെസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ടിപി അഷ്‌റഫലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട യൂസുഫലി സാഹിബ്,

ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയില്‍ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

താങ്കള്‍ക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാല്‍ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.
മോഡിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെല്‍പാടങ്ങള്‍ അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്.

പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം. അതില്‍ രാഷ്ട്രീയം മറന്നു പ്രാര്‍ത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.

ജന വിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത. രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷകസമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ട്കുത്തിയിരിക്കുകയാണ് മോഡി. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top