നാടിനെ കണ്ണീരിലാഴ്ത്തി യഹിയയുടെ വിടവാങ്ങല്‍

താനൂര്‍ : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും താനൂര്‍ സ്വദേശിയുമായ യഹിയ(22) മുങ്ങിമരിച്ചു. മഹാരാജാസ് കോളേജില്‍ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു.

ബുധന്‍ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്.
കോളേജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കള്‍ക്കൊപ്പം വൈകീട്ട് റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യഹിയ മുങ്ങിയ ഉടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു.

പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചില്‍ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലില്‍ പങ്കെടുത്തു. രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കൂടിയാണ് യഹിയ.

ഖബറടക്കം വ്യാഴം വൈകീട്ട് 5ന് വെള്ളിയാമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ് മുഹമ്മദ് ഷാഫി. മാതാവ് : മേലേപ്പാത്ത് അസിയ. സഹോദരങ്ങള്‍: ഹസ്സനത്ത്, സല്‍മാനുല്‍ ഫാരിസ് , ഉവൈസുല്‍ ഖര്‍ണി.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top