വിവാഹ തട്ടിപ്പിലൂടെ പത്തിലേറെ പേരെ കബളിപ്പിച്ചു;യുവതി അറസ്റ്റില്‍

തിരുവനന്തപുരം:വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റിലായി. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കി വിവിധ ജില്ലകളിലായാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഒരു പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുന്‍പാണ് യുവതി അറസ്റ്റിലായത്.

യുവതിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ യുവാവിനും കുടുംബത്തിനും ഉണ്ടായിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുന്‍പ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍ തന്നെ ഇവര്‍ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

പത്തിലധികം വിവാഹങ്ങള്‍ ചെയ്തശേഷമാണ് ആര്യനാട് സ്വദേശിയിലേക്ക് എത്തിയതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ആര്യനാട് സ്വദേശിയായ യുവാവ് പഞ്ചായത്തംഗം കൂടിയാണ്. വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ട് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതുപ്രകാരം യുവാവിന്റെ നമ്പര്‍ കണ്ടുപിടിച്ച് രേഷ്മയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം വിളിക്കുന്നത്. ശേഷം രേഷമയ്ക്ക് കൈമാറുകയായിരുന്നു. അമ്മയെന്ന പേരിലും രേഷ്മ തന്നെയാണ് സംസാരിച്ചത്. പിന്നീട് കോട്ടയത്തെ ഒരു മാളില്‍ വച്ചാണ് ഇരുവരും കാണുന്നത്. പിന്നീട് പലകാര്യങ്ങളിലും സംശയം തോന്നിയത് കാരണമാണ് രേഷ്മ മേക്കപ്പ് റൂമില്‍ കയറിയ സമയത്ത് ബാഗ് ഇവര്‍ പരിശോധിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top