ഡല്‍ഹിയില്‍ വായുനിലവാരം അപകടാവസ്ഥയില്‍, ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഇനി ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനാണ് നിര്‍ദേശം. അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫിസിക്കല്‍ ക്ലാസുകള്‍ സാധാരണ സമയമനുസരിച്ച് തുടരും.

‘GRAP-4 ചുമത്തുന്നതോടെ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തലാക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.’ മുഖ്യമന്ത്രി അതിഷി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി നാളെ ചര്‍ച്ച നടത്തും. ട്രക്കുകള്‍ക്ക് പ്രവേശന വിലക്കുണ്ട്. അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേയ്ക്ക് പ്രവേശനം അനുവദിക്കുക. പൊതു നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവുണ്ട്.

വായുമലിനീകരണ തോത് മോശമായതിനെത്തുടര്‍ന്ന് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍ മറ്റു പൊതുപദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചേക്കും. ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരതര നിലയായ 457ല്‍ എത്തിയിരുന്നു. ഇതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top