കാട്ടാന ആക്രമണം;അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍

അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയില്‍ ആര്‍ ആര്‍ ടി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവരുടെ കുടുംബം. ഇവര്‍ക്കുനേരെ ഇന്നലെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. മൂന്ന് കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.കാട്ടാനകൂട്ടം പാഞ്ഞടുത്തതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. എന്നാല്‍ സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്റേത് പാറപ്പുറത്തുനിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ള ആളുകളെ വനംവകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

ഇന്നലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top