കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളില്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനയുടെ ഭാഗത്തുനിന്ന് വന്‍ പരാജയമാണ് ഉണ്ടായതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കാണുകയും വോട്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.
സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന് 63,229, പഞ്ചായത്ത് സമിതിക്ക് 9,730, ജില്ലാ പരിഷത്ത് 928 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍. ആകെ പോളിംഗ് സ്റ്റേഷനുകള്‍ 61636 ഉം ആകെ വോട്ടര്‍മാര്‍ 5,67,21,234 ഉം ആണ്. ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബംഗാളില്‍ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




