മോസ്‌കോ: മാരകമായ ആന്ത്രോസ്, പ്ലേഗ് എന്നീ രോഗങ്ങള്‍ പരത്തുന്ന അണുക്കളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുക്രെയ്‌നിലെ ജൈവായുദ്ധ പദ്ധതിയെ പിനതുണച്ചതെന്തിന് എന്ന് യുഎസ് വ്യക്തമാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ വ്യക്താവ് മരിയ സഖാറോവ ആവശ്യപ്പെട്ടു.
യുക്രെയ്‌നിലെ സൈനിക നടപടിക്കിടെ റഷ്യന്‍ സൈന്യം ഇത്തരം പരീക്ഷണശാലകള്‍ കണ്ടെത്തുകയെന്നും, യുദ്ധം തുടങ്ങിയ ശേഷം ഇവിടെ സാംപിളുകള്‍ നശിപ്പിച്ചതിനു തെളിവുകള്‍ ലഭിച്ചെന്നുമാണ് റഷ്യയുടെ വാദം. ഈ ഗവേഷണ ലാബുകള്‍ യുഎസ് പിന്തുണയോടെയാണു സ്ഥാപിച്ചതെന്നും രഷ്യ ആരോപിക്കുന്നു.
പെന്റഗണാണ് ഈ ലാബുകളുടെ പ്രമുഖ ഉപഭോക്താവെന്ന് ഉന്നത റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും രാസായുധ പ്രതിരോധവിഭാഗം മേധാവിയുമായ ഇഗോര്‍ കിറില്ലോവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആരോപണം അസംബന്ധമാണെന്നായിരുന്നു പെന്റഗണിന്റെ പ്രതികരണം. ഇത്തരമൊരു പദ്ധതി രാജ്യത്തില്ലെന്നു യുക്രെയ്‌നും പ്രതികരിച്ചു.




