ഉത്തര്‍പ്രദേശ് അടക്കം നാലിടത്ത് ബിജെപി

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക ജനവിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യമെണ്ണിയത് പോസ്റ്റല്‍ വോട്ടുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപി മുന്നില്‍.

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. യുപിയില്‍ എട്ടുസീറ്റുകളില്‍ ബിജെപിയും നാലുസീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത്.

ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗും, ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന പഞ്ചാബില്‍ 71.91 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ യുപിയില്‍ ഒരു ശതമാനവും പഞ്ചാബില്‍ ആറ് ശതമാനവും കുറവാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.

ജാതി രാഷ്ട്രീയം വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ യോഗി ഭരണം തുടരുമോ അഖിലേഷ് യാദവ് തിരിച്ചുവരുമോ എന്നതാടിരുന്നു ചോദ്യം. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം തുടരാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അടിയൊഴുക്കുകളുടെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടിയാല്‍ തിരിച്ചുവരാമെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതീക്ഷ.

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

 

Share news
error: Content is protected !!
Scroll to Top