കടുത്ത ചൂട് ; പുറത്തിറങ്ങാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം

sun_burn_yicozദോഹ: രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത വേനലിന്റെ സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാതം ഏല്‍ക്കുന്നതിനെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് എല്ലാവരോടും എച്ച് എം സി ആവശ്യപ്പെട്ടു. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നതും അമിതമായ ചൂടും ശരീരം പൊള്ളാനും ചുവന്നു തടിക്കാനും ഹീറ്റ് സ്‌ട്രെസ്സിനും മറ്റു ത്വക് രോഗങ്ങള്‍ക്കും മറ്റും കാരണമാകും. കഴിഞ്ഞ ആഴ്ച ഹമദ് എമര്‍ജന്‍സി വിഭാഗത്തില്‍ സൂര്യാഘാതമേറ്റ 30 മുതല്‍ 40 വരെ കേസുകളാണ് എത്തുന്നത്. കഴിഞ്ഞ മാസം സൂര്യാഘാതമേറ്റ 77 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തുറസ്സായ സ്ഥലങ്ങളില്‍ അത്യുഷ്ണത്തിലും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പത്തിലും ജോലി ചെയ്യുന്നവര്‍ക്കാണ് ഹീറ്റ് സ്ട്രസ്സും അതുവഴി സൂര്യാഘാതവും ഏല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. അമിതമായ വിയര്‍പ്പു മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ശരീരോഷ്മാവ് കൂടുന്നതുമൂലം ഹൃദയമിടിപ്പ് വര്‍ധിക്കുകയും ചെയ്യുന്നതുമൂലമാണ് ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്നത്. തക്കസമയത്ത് വേണ്ട ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് സൂര്യാഘാതത്തിനും അതുവഴി ജീവഹാനിക്കും വരെ ഇടവരുത്താന്‍ സാധ്യതയുള്ളതാണ് ഹമദ് എമര്‍ജന്‍സി വിഭാഗം തലവന്‍ പ്രൊഫ. പീറ്റര്‍ കാമെറോണ്‍ പറഞ്ഞു.
മറ്റസുഖങ്ങള്‍ ഉള്ളവര്‍ സൂര്യാഘാതം ഏല്‍ക്കുക കൂടി ചെയ്താല്‍ അവരുടെ അസുഖങ്ങളുടെ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മണിക്കും ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്നവര്‍ കൂടെക്കൂടെ വിശ്രമം എടുക്കുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും വേണം. അതേസമയം സൂര്യാഘാതമേറ്റു ചികിത്സ തേടിയെത്തുന്നത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുറവാണ്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള വേനല്‍ക്കാല തൊഴില്‍സമയവും തൊഴിലാളികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളും രാജ്യത്തെ ബഹുഭൂരിഭാഗം നിര്‍മാണക്കമ്പനികളും പാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത് കാമെറൂണ്‍ പറഞ്ഞു.
Share news
error: Content is protected !!
Scroll to Top