കോഴിക്കോട് മിഠായിത്തെരുവില്‍ എല്ലായിടത്തും നിയമലംഘനം; സ്ഥിതി ഗുരുതരമെന്ന് പോലീസ് റിപ്പോര്‍ട്ട്

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപ്പിടിത്തമുണ്ടായാല്‍ ഇനിയും വലിയ ദുരന്തമുണ്ടായേക്കാവുന്നതരത്തില്‍ ഗുരുതര അവസ്ഥയാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്.

കെട്ടിടനിര്‍മാണച്ചട്ടത്തിന്റെ ഗുരുതരലംഘനമാണ് നടന്നിട്ടുള്ളത്. ഫയര്‍ എക്‌സിറ്റുകള്‍വരെ ചെറിയ കടമുറികളാക്കിമാറ്റിയിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുന്നരീതിയില്‍ കവറിങ് ഇല്ലാതെയാണ് പലയിടത്തും വയറിങ് ചെയ്തിരിക്കുന്നത്. ഫയര്‍ എക്‌സിറ്റുകളിലും മെയിന്‍ സ്വിച്ചുകള്‍ക്കു താഴെയുമെല്ലാം സിഗരറ്റ് കുറ്റികളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യംകൊണ്ട് മെയിന്‍ സ്വിച്ചുകള്‍ കാണാന്‍കഴിയാത്ത സ്ഥിതിയുമുണ്ട്. പലകടകളിലും ഗ്യാസ് അടുപ്പുപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നുണ്ട്. മിഠായിത്തെരുവിലെ സാഹചര്യത്തില്‍ ഇത് അപകടരമാണെന്നും സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ എ. ഉമേഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു തീപ്പൊരിപോലും വലിയ അപകടമുണ്ടാക്കിയേക്കാം.

ഒരു ലൈസന്‍സി ഉപയോഗപ്പെടുത്തി രണ്ടും മൂന്നും കടകളാക്കിമാറ്റിയിട്ടുണ്ട്. പലകടകളിലുമുള്ള ഫയര്‍ എക്സ്റ്റ്വിന്‍ഗ്വിഷര്‍ കാലാവധി കഴിഞ്ഞതാണ്. മിക്കകടകളിലെ ജീവനക്കാര്‍ക്കും ഉപയോഗിക്കാനറിയില്ല. മൊയ്തീന്‍പള്ളി റോഡ്, എസ്.എം. സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, താജ്‌റോഡ് തുടങ്ങി നാലുഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തിയത്. ഇതില്‍ മൊയ്തീന്‍പള്ളി റോഡിലെ ഒയാസിസ് ബസാറിലാണ് ഏറ്റവും അപകടാവസ്ഥ. ഒരു കടയില്‍ കൊള്ളാവുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സാധനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇവിടേക്ക് വാഹനങ്ങളും കയറില്ല. മിഠായിത്തെരുവ് നവീകരണം നടന്നപ്പോള്‍ പലകടകളിലും വയറിങ്ങിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമല്ല. പഴയ വയറിങ്ങാണ് പലയിടത്തുമുള്ളത്. ഫയര്‍ ഹൈഡ്രന്റുകളും പ്രവര്‍ത്തിക്കുന്നില്ല. കടകളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് മുന്‍ഗണനനല്‍കി കര്‍ശനനിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്നും നാനൂറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top