HIGHLIGHTS : അവര്‍ യുവതികളായ സ്ത്രീകളെ തടയുന്നു. അത് കിരാതമായ നടപടിയാണ്.
ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഉയർന്നു വന്ന ഗുണപരവും, അതേ പോലെ പ്രതിലോമകരവുമായ ചർച്ചകൾ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകൾ വ്യകതമാക്കുകയാണ് സാമൂഹ്യ – സാംസ്കാരിക രംഗത്തെ വിവിധ തുറകളിലെ പെൺ സാനിധ്യങ്ങൾ. വനിതാ മതിലിന്റ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു
സാമൂഹ്യ പ്രവർത്തക കെ. അജിത എഴുതുന്നു
കേരളത്തിൽ നവോത്ഥാനം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഭ രണഘടനാ ബഞ്ച് സ്ത്രീകൾക്ക് ലിംഗനീതി ഉറപ്പ് വരുത്തുന്ന വിധിയാണ് പുറപ്പെടുവിച്ചത് ഈ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്ന സ്ത്രീകളെ മുഴുവന്‍ തടയുന്നു. നൂറുകണക്കിന് ആളുകള്‍ അവര്‍ ഭക്തരാണോ എന്ന് നമ്മള്‍ക്കറിയില്ല. ഭക്തരായിരിക്കാം അല്ലായിരിക്കാം അവര്‍ യുവതികളായ സ്ത്രീകളെ തടയുന്നു. അത് കിരാതമായ നടപടിയാണ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പെറ്റീഷന്‍ കൊടുക്കുന്നതുതന്നെ സംഘപരിവാര്‍ സ്വാധീനത്തിലുള്ള സ്ത്രീകളാണ്. സുപ്രീം കോടതി സ്ത്രീപുരുഷ സമത്വത്തിന്റെ അടിസ്ഥാനത്തില്‍, നമ്മുടെ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന മൗലിക അവകാശത്തിന്റെ അടിസ്ഥാനത്തില്‍് ശബരിമലയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടെന്ന് വിധി വന്നു. ആ വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് ഒരു പൊളിറ്റിക്കല്‍ മാനുപ്പുലേഷനാണ്. ഇതിനായി ഇവര്‍ അമ്പലങ്ങള്‍തോറും സംഘടിപ്പിച്ചുവച്ചിട്ടുള്ള പാവപ്പെട്ട ഭക്തരായ സ്ത്രീകളെ ആചാരണ സംരക്ഷണത്തിന്റെ പേരില്‍ തെരുവിലിറക്കിയിരിക്കുന്നു. ഈ സ്ത്രീകള്‍ക്കാകട്ടെ അവരുടെ സങ്കടങ്ങള്‍ പറയാനുള്ള ഒരു അത്താണിയാണ് അമ്പലങ്ങള്‍.
്ഇത്തരത്തില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന സംഘപരിവാര്‍ ശക്തികളെ രാഷ്ട്രീയമായി തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. നവോത്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതും, ഭരണഘടയുടെ ഒപ്പം നില്‍ക്കേണ്ടതും, ശബരിമലയിലെ യുവതി പ്രവേശനം ഉറപ്പുവരുത്തേണ്ടതും ഇവിടുത്തെ സര്‍ക്കാറിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെ കടമകൂടിയായി ഞാന്‍ കാണുന്നു.
അതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ ആചാര സംരക്ഷണത്തിന് വേണ്ടി നില്‍ക്കുന്നവരല്ലെന്നും അവര്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം അണിചേരുകയും തങ്ങള്‍ ആചാര സംരക്ഷകരല്ല എന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ പ്രതീകാത്മകതയാണ് വനിതാമതില്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേരളത്തിലെ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാനുള്ള ഒരു പ്രതിരോധത്തിന്റെ പ്രതീകമായാണ് ഞാന്‍ ഈ മതിലിനെ കാണുന്നത്. വനിതാമതില്‍ എന്ന വാക്കിനോട് എനിക്ക് യോജിപ്പില്ല പെണ്‍മതില്‍ എന്ന പേരായിരുന്നു ഇതിനിടേണ്ടത്.
വനിതാമതിലിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ സംഘാടനത്തെ കുറിച്ച് പല ചര്‍ച്ചകള്‍ വേറെയും നടക്കുന്നു. സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷേ ഇത്തരം വിമര്‍ശനങ്ങള്‍ സംഘപരിവാറിനും ബിജെപിക്കും കേരളത്തെ സ്വയം വിട്ടുകൊടുത്തുകൊണ്ടാകരുത് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് പരമാവധി സ്ത്രീകള്‍ വനിതാമതിലിനോട് സഹകരിക്കണം പങ്കെടുക്കണം എനിക്ക് പറയാനുള്ളത്.