Section

malabari-logo-mobile

മുറിവുകള്‍ പൂക്കളാക്കിയ ഒരുവള്‍

HIGHLIGHTS : എട്ടാംക്ലാസിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദിയിലാണ് സംഘനൃത്തത്തിന്റെ ലീഡിംഗ് പൊസിഷനിലെ (അതോ ഒപ്പനയുടെ മണവാട്ടിയായോ ?) ആയ ഇരട്ട കണ്ണുകള്‍ കര്‍ട്ടന...

എട്ടാംക്ലാസിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദിയിലാണ് സംഘനൃത്തത്തിന്റെ ലീഡിംഗ് പൊസിഷനിലെ (അതോ ഒപ്പനയുടെ മണവാട്ടിയായോ ?) ആയ ഇരട്ട കണ്ണുകള്‍ കര്‍ട്ടന്‍ വീണിട്ടും പോവാതെ കൂടെ പോന്നത് . കലോത്സവം കഴിഞ്ഞു വീട്ടിലെത്തിയിട്ടും ആ മുഖം കൂടെത്തന്നെയുണ്ടായിരുന്നു ദിവസങ്ങളോളം .. കളിസ്ഥലങ്ങളിലും കൂട്ടുചേര്‍ന്നു നില്‍ക്കുന്നിടത്തുമെല്ലാമുള്ള ബഹളങ്ങളില്‍ വാക്കുകള്‍ വറ്റിച്ച് നിശ്ശബ്ദനാക്കി . ഭക്ഷണത്തിന്റെ രുചി വൈവിദ്ധ്യങ്ങളില്‍ മടുപ്പിന്റെ ഒറ്റ രുചി നിറച്ചു. ഇവനിതെന്തു പറ്റി ? എന്ന് എന്റെ മൗനത്തിനും മടുപ്പിനും നേരെ കൂട്ടുകാരും വീട്ടുകാരും നെറ്റിചുളിച്ചു. ഒറ്റയ്ക്കിരിക്കുന്ന നേരങ്ങള്‍ മുഴുവന്‍ അവളെ ആദ്യമായ് കാണുന്നതും പരിചയപ്പെടുന്നതും സങ്കല്പിച്ച് തിരക്കഥകളുണ്ടാക്കി , മനസ്സിലെ കടലാസിലെഴുതി പലതവണ കീറിയെറിഞ്ഞു. അവളുടെ അടുത്തെത്തുമ്പോള്‍ എന്തെന്നറിയാത്ത പേടിയുടെ കയത്തില്‍ നിലയില്ലാതെ വീണു. ഉള്ളിലെ രഹസ്യം ഈ ലോകത്തിന് മുഴുവന്‍ മനസ്സിലായതു പോലെ തോന്നി. പിടിക്കപ്പെട്ട കള്ളനെപ്പോലെ വിറച്ചുപോയി . അവള്‍ മാത്രമൊന്നുമറിയാതെ , എപ്പോഴും കൂട്ടുകാരാല്‍ ചുറ്റപ്പെട്ട് , പൂമ്പാറ്റച്ചിറകനങ്ങുന്ന കണ്ണുകളുമായി കടന്നുപോയി . ആ കുപ്പിവളക്കിലുക്കവും കൊലുസനക്കവും ചിരിയും ഒരു മനസ്സില്‍ തീര്‍ക്കുന്ന അഗ്‌നിപര്‍വ്വതങ്ങളെക്കുറിച്ചൊന്നുമറിയാതെ .

തോറ്റു പഠിക്കുന്നവരും ഉയരമുള്ളവരുമായ കൂട്ടുകാരില്‍ ധീരന്മാര്‍ അവരുടെ പ്രണയം തുറന്നു പറഞ്ഞു. സ്വന്തം കൂട്ടുകാരോടു മാത്രമല്ല , അവര്‍ നോട്ടമിട്ട പെണ്‍കുട്ടികളോടും . അവര്‍ ചോക്കു തുണ്ടുകളുമായി ജനല്‍പ്പടി ചവിട്ടി വലിഞ്ഞു കയറി ഓടിനടിയിലെ പട്ടികയിലും ഉത്തരത്തിലും സ്വന്തം പേരിന്റയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ സങ്കലന ചിഹ്നം ചേര്‍ത്തെഴുതി താജ്മഹല്ലുകള്‍ പണിഞ്ഞു. മറ്റൊന്നിനുമുപരിക്കാത്ത നോട്ടുപുസ്തകത്തിലെ താളുകള്‍ താമരയിലകളായി . കയ്യില്‍ കിട്ടിയ സന്ദേശങ്ങളോട് പലരും പലതരത്തില്‍ പ്രതികരിച്ചു . ചിലരത് കീറിയെറിഞ്ഞു . ചിലര്‍ ഡസ്‌കില്‍ തലചേര്‍ത്തു കരഞ്ഞു . ചിലതൊക്കെ സ്റ്റാഫ് റൂമിലെത്തി . അവ പരസ്യ വിചാരണ നേരിട്ടു. തല്ലു വാങ്ങിയും പുറത്താക്കപ്പെട്ടും അതിജീവിച്ചു വന്നവര്‍ കൂടുതല്‍ ധീരന്മാരായി . അവരുടെ വീരകഥകള്‍ വര്‍ണ്ണിച്ചും പൊലിപ്പിച്ചും ഞങ്ങള്‍ ഭീരുക്കള്‍ കാലം കഴിച്ചു . ആ വന്മരങ്ങളുടെ നിഴലില്‍ ഞങ്ങളുടെ പ്രണയമോഹങ്ങള്‍ കിളിരം വയ്ക്കാതെ മുരടിച്ചു. ക്രീംകളര്‍ ഷര്‍ട്ടും മെറൂണ്‍ ഹാഫ് പാവാടയുമായിരുന്നു സ്‌കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോം . ആ വേഷത്തിലൊരുവള്‍ ആദ്യമായ് മനസ്സില്‍ കയറിയതുകൊണ്ടാവണം അത് ധരിച്ചവരോളം സുന്ദരികളെ ഞാനിതുവരെ കണ്ടിട്ടില്ല.

sameeksha-malabarinews

കലോത്സവങ്ങളില്‍ സജീവമായിരുന്നതുകൊണ്ട് ഇടയ്ക്ക് തൊണ്ടവരണ്ടെങ്കിലും ഒന്നുരണ്ടു വാചകങ്ങള്‍ പറയുന്ന , കണ്ടാല്‍ ചിരിക്കുന്ന വിധത്തിലേക്ക് വളര്‍ന്നു പരസ്പരം. ഒരു ക്ലാസില്‍ നിന്ന് മറ്റൊരു ക്ലാസില്‍ കയറുന്നത് അന്നും ആചാരലംഘനം തന്നെ. പാഠ്യേതര പരിപാടികളില്‍ സജീവമായതു കൊണ്ട് ഇടയ്ക്കിടെ ലീവാവുന്ന ദിവസത്തെ നോട്ടുകള്‍ അവളുടെ കയ്യില്‍ നിന്നു വാങ്ങാന്‍ തുടങ്ങി . നോട്ട് വാങ്ങാന്‍ തുടങ്ങുമ്പോഴേ മനസ്സില്‍ അതില്‍ മടക്കി വയ്ക്കാന്‍ ഒരു കടലാസു തുണ്ട് എഴുതി നിറയ്ക്കാന്‍ തുടങ്ങി . ചിലതെല്ലാം ശരിക്കും കടലാസില്‍ പകര്‍ത്തി . പക്ഷേ ഒന്നു പോലും ആ പുസ്തകങ്ങളില്‍ വച്ചില്ല . ഭയത്തേക്കാള്‍ അപകര്‍ഷതാ ബോധമായിരുന്നു അതില്‍ നിന്നും തടഞ്ഞത് . അവളുടെ ചിരിയുടെ വെണ്‍മയില്‍ സ്വയം ഒന്നു കൂടി ഇരുണ്ടു. അങ്ങനെ ഒരിക്കല്‍ പോലും മറുകരയറിയാതെ നിശ്ശബ്ദമായ പ്രണയത്തിന്റെ മൂന്നാണ്ടുകള്‍ കടന്നു പോയി.

പത്താം ക്ലാസിന്റെ പടിയിറങ്ങുമ്പോള്‍ ഓട്ടോഗ്രാഫില്‍ അവളൊന്നും ആവശ്യപ്പെട്ടില്ല. ഞാനും. രണ്ടു പേരും രണ്ട് ക്ലാസിലായിരുന്നല്ലോ ? വീടുകളില്‍ ലാന്റ് ഫോണ്‍ പോലും ദുര്‍ലഭമായ കാലത്ത് ഓട്ടോഗ്രാഫില്‍ കുറിക്കുന്ന വിലാസങ്ങളല്ലാതെ മറ്റൊരു വിനിമയ മാര്‍ഗങ്ങളുമില്ലായിരുന്നു. സ്വന്തം ക്ലാസിന് പുറത്തുള്ള കുട്ടികളും ഓട്ടോഗ്രാഫ് ചോദിക്കാവുന്ന വിധം പൊതുവിലറിയപ്പെടുന്നവരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. എന്നിട്ടും അത് ചോദിക്കാന്‍ തോന്നിയില്ല , പരസ്പരം .

പ്രീഡിഗ്രിക്ക് ചേരുമ്പോഴേക്കും അച്ഛന്റെ ജോലി ട്രാന്‍സ്ഫറായി അവള്‍ കുറച്ച് ദൂരേക്ക് മാറി. പിന്നെ കണ്ടിട്ടേയില്ല, ദീര്‍ഘകാലം . എന്റേതു മാത്രമായ ചില നേരങ്ങളില്‍ ആ ഓര്‍മ്മകള്‍ സുഖമുള്ള മഞ്ഞുവീഴ്ചയായ് മനസ്സില്‍. ഈയടുത്ത് യാദൃച്ഛികമായി ഒരു യാത്രാമദ്ധ്യേയാണ് തമ്മില്‍ കണ്ടത് . നീണ്ട താടിക്കും നരച്ച തലയ്ക്കും മുഖത്തെ ചുളിവുകള്‍ക്കുമിടയില്‍ നിന്ന് അവളെന്നെ വീണ്ടെടുത്തു. ഞാനവളെയും . ഇത്തിരി നേരം സംസാരിച്ചു. നമ്പറുകള്‍ കൈമാറി യാത്ര പറഞ്ഞു. ഇടയ്ക്ക് മിണ്ടുന്നുണ്ട്. ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല. അവളമ്പരക്കുന്നുണ്ടാവും ഇതു വായിച്ച് . പ്രിയ കൂട്ടുകാരി നീ ഭയക്കണ്ട , അന്നത്തെ നമ്മളല്ല ഇന്നു നാം . ഇന്നാലോചിക്കുമ്പോള്‍ നഷ്ടബോധമൊന്നുമില്ല. ധന്യതയല്ലാതെ…. പ്രണയമെന്നത് സ്വന്തമാക്കി അഭിമാനിക്കലിന്റെ ഉടമസ്ഥതാ ബോധമല്ലെന്നും അത് സ്വതന്ത്രമാകലിന്റെ സര്‍ഗ്ഗാത്മക സന്തോഷമാണെന്നും ഇന്നെനിക്കറിയാം. ആത്മാവിലേറ്റ അനേകം ബന്ധങ്ങളില്‍ പടര്‍ന്നു കിടക്കുന്നുണ്ട് പ്രണയത്തിന്റെ അമ്ലസാന്നിദ്ധ്യം. ജീവിതത്തിലെ വിവേകങ്ങള്‍ക്കു പലതിനും പിറകില്‍ പലകാലങ്ങളിലെ ആഴവും ആത്മാര്‍ത്ഥതയുമുള്ള പെണ്‍കൂട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. പെണ്ണെന്നാല്‍ ഉടലല്ല എന്ന് പഠിപ്പിച്ചവര്‍, കണ്ണില്‍ നോക്കി സംസാരിക്കാന്‍ ശീലിപ്പിച്ചവര്‍, വ്യക്തി ജീവിതത്തിലെ മുറിവുകളില്‍ നിന്ന്, ലോകത്തിന്റെ മുറിവുകളിലൂതാനുള്ള ഊര്‍ജ്ജവും സന്നദ്ധതയും പകര്‍ന്നു തന്നവര്‍. ഈ പ്രണയദിനം ഞാനവര്‍ക്ക് സമര്‍പ്പിക്കുന്നു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!