കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ വി എസ്‌

Untitled-1 copyദില്ലി : കരട്‌ അടവ്‌ രേഖ ചര്‍ച്ച ചെയ്യുന്ന സിപിഐഎം കേന്ദ്ര സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്‌. കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത കുറിപ്പില്‍ കഴിഞ്ഞ കാലത്ത്‌ സ്വീകരിച്ച അടവ്‌ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നേതൃത്വത്തിന്‌ വീഴ്‌ച പറ്റിയെന്ന യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങളെ പരോക്ഷമായി പിന്തുണക്കുകയായിരുന്നു വി എസ്‌. സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ അതത്‌ സമയങ്ങളില്‍ ചൂണ്ടികാണിച്ചിട്ടും നേതൃത്വം തിരുത്താന്‍ തയ്യാറാകാത്തതാണ്‌ യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്‌ മുമ്പായി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത കുറിപ്പില്‍ പറയുന്നു.

ഏറ്റവും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യത്തിലാണ്‌ ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എന്നാല്‍ ദേശീയ തലത്തില്‍ കഴിഞ്ഞ തവണത്തേതിന്റെ പകുതി സീറ്റ്‌ പോലും നേടാനായില്ല. കേരളത്തില്‍ പ്രതീക്ഷിച്ച വിജയവും ഉണ്ടായില്ല. ബിജെപിയിലേക്ക്‌ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു പോയി. എസ്‌ഡിപിഐയും, നോട്ടയും ഒരു ശതമാനം വോട്ടുണ്ടാക്കി എന്നതും എന്ത്‌ കൊണ്ടാണെന്ന്‌ പരിശോധിക്കണമെന്നും വിഎസ്‌ കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടി നേതാക്കളുടെ സംസാരഭാഷയും, ശരീരഭാഷയും വിമര്‍ശിക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ അവലോകനങ്ങള്‍ വഴിപാടാകുന്നു എന്ന വിമര്‍ശനവും വിഎസ്‌ ഉന്നയിക്കുന്നു. കേരളത്തിലേത്‌ മതേതര വോട്ടര്‍മാരാണ്‌. എന്നാല്‍ അവര്‍ക്ക്‌ മുന്നില്‍ യഥാര്‍ത്ഥ ബദലാകാന്‍ ഇടതുപക്ഷത്തിന്‌ കഴിയുന്നില്ല. നമോ വിചാര്‍ മഞ്ചുമായി കൈകോര്‍ക്കുന്നത്‌ മതേതര നിലപാടിന്‌ ചേര്‍ന്നതല്ലെന്നും വിഎസ്‌ വ്യക്തമാക്കി. തോല്‍വിക്ക്‌ ജാതി മത നേതാക്കളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെന്നും അവര്‍ക്ക്‌ സ്വാധീനമുള്ളിടത്ത്‌ ജയിച്ചിട്ടുണ്ടല്ലോ എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. കേരളത്തിലെ മുന്നണി ബന്ധം ശിഥിലമാക്കിയതിനെ പറ്റിയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്‌. 2009 ല്‍ ജനതാദള്ളിനെയും 2014 ല്‍ ആര്‍ എസ്‌ പിയെയും പുറത്താക്കിയതാണെന്നാണ്‌ പരാമര്‍ശം.

Share news
error: Content is protected !!
Scroll to Top