ഇന്ത്യയില്‍ ആദ്യമായി ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് : സ്വതന്ത്ര ഇന്ത്യയില്‍ ഏകവ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. യുസിസി ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്നതാണ് യുസിസിയെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമി പറഞ്ഞു. ഗവര്‍ണര്‍ അംഗീകരിച്ച് ചട്ടങ്ങള്‍ പുറത്തിറക്കിയാല്‍ യുസിസി പ്രാബല്യത്തിലാകും.

വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയില്‍ മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാകും. ആദിവാസി-ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കി. മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവ ഹനിക്കപ്പെടില്ല. മുത്തലാഖ് കുറ്റകരമാണ്. ബഹുഭാര്യാത്വത്തിനും ബഹുഭര്‍തൃത്വത്തിനും അംഗീകാരമില്ല. ലിവ് ഇന്‍ റിലേഷനുകള്‍ നിയമപരമാകും. എന്നാല്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുന്നതിനിടെ സംസ്ഥാനങ്ങള്‍ വഴി ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. ബിജെപി എംഎല്‍എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്.

എന്നാല്‍ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബില്‍ വായിക്കാന്‍ പോലും ബിജെപി സമയം നല്‍കിയില്ലെന്നും ആരോപിച്ച് പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു. ലിംഗസമത്വം, സ്വത്തില്‍ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവില്‍ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബില്‍ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരാഖണ്ഡ് ഉള്‍പ്പടെ 3 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി നീക്കം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top