വരും വര്‍ഷങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വിപുലമായി സംഘടിപ്പിക്കും:മന്ത്രി ഡോ.ആര്‍.ബിന്ദു

സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം തിരുവനന്തപുരം ജില്ലക്ക് കിരീടം

തിരുവനന്തപുരം:ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളിലെ സര്‍ഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ് വിവിധ കലാമത്സരയിനങ്ങളില്‍ നിന്നും കാണാന്‍ കഴിഞ്ഞതെന്നും വരും വര്‍ഷങ്ങളില്‍ കലോത്സവം കൂടുതല്‍ വിപുലമായി നടത്താന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം- വര്‍ണ്ണപ്പകിട്ട് 2022 ന്റെ സമാപന സമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ മികച്ച രീതിയില്‍ വര്‍ണ്ണപ്പകിട്ട് സംഘടിപ്പിക്കാന്‍ സഹകരിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി സംസ്ഥാനത്താകെ കമ്മ്യൂണിറ്റി ലിവിംഗ് സങ്കേതങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളിലും യൂണിവേഴ്സിറ്റി കോളേജിലുമായി അരങ്ങേറിയ സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ തിരുവനന്തപുരം ജില്ല കിരീടം നേടി.

കലോത്സവത്തില്‍ ഓവര്‍ ഓള്‍ കിരീടം ചൂടിയ തിരുവനന്തപുരം ജില്ലയ്ക്കും ട്രാന്‍സ് മാന്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ ആയ ദ്രുവ് ലിയാം ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ ആയ തന്‍വി രാകേഷിനും, മത്സരയിനങ്ങളില്‍ ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടിയ വിജയിക്കള്‍ക്കും മന്ത്രി സര്‍ട്ടിഫിക്കറ്റുകളും, ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന IAS സ്വാഗതം ആശംസിച്ച ചടങ്ങില്‍ യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സുബ്രമണ്യന്‍. എസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ യൂണിവേഴ്സിറ്റി കോളേജ് ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ. ബാലകൃഷ്ണന്‍ നന്ദി അര്‍പ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top