തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു : തീ പിടുത്തം , 19 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ കവരപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരം. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോകുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നു നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ആകെ 1360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദക്കി. 16 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പറഞ്ഞു.

അപകടത്തില്‍ ഉന്നതതല അന്വേഷണവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനില്‍ ഇടിച്ചത് കാരണവുമാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. യാത്രക്കാര്‍ക്ക് പകരം ട്രെയിന്‍ ഒരുക്കിയെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top