തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു, ആദ്യത്തെ കുറച്ചു ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം; ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തൃശൂര്‍: തൃശൂര്‍-പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. ഇരു പാതകളിലൂടെയും ഗതാഗതം പുനഃസ്ഥാപിച്ചു.

ആദ്യത്തെ കുറച്ചു ട്രെയിനുകള്‍ക്കു വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ കടത്തിവിട്ടത്. പുതിയ പാളത്തിന്റെ ബല പരിശോധന പൂര്‍ത്തിയാക്കി ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്. സാധാരണ നിലയിലുള്ള ട്രെയിന്‍ ഗതാഗതത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് റെയില്‍വെ ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂര്‍ പുതുക്കാട് വെച്ച് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഒമ്പത് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി.

ഇന്നത്തെ പാലക്കാട്- എറണാകുളം മെമു, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തുനിന്നും ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്നും സര്‍വീസ് തുടങ്ങും.

ട്രെയിന്‍ സമയത്തില്‍ മാറ്റം ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് ഷൊര്‍ണൂര്‍ മുതല്‍ മാത്രം സര്‍വീസ്, എറണാകുളം – പാലക്കാട് മെമു ആലുവ മുതല്‍ മാത്രം സര്‍വീസ്, എറണാകുളം – ബംഗളുരു ഇന്റര്‍സിറ്റി ഒരു മണിക്കൂര്‍ വൈകി രാവിലെ 10.10-ന് പുറപ്പെടും.

Share news
error: Content is protected !!
Scroll to Top