ഇര്‍ഫാന്‍ ഇന്ന് നടക്കും രാജ്യത്തിന്റെ സ്വപ്നങ്ങളിലേക്ക്

മലപ്പുറം: വ്യാഴാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒന്നിന് മലയാളി അത്ലീറ്റ് കെ ടി ഇര്‍ഫാന്‍ ടോക്യോ ഒളിമ്പിക്സില്‍ നടക്കും. അരീക്കോട് കുനിയില്‍നിന്ന് ചുവടുകള്‍ തുടങ്ങിയ ഈ ചെറുപ്പക്കാരന്റെ കാലുകളിലുണ്ട് ഇന്ത്യയുടെ സ്വപ്നവേഗം. 20 കിലോമീറ്റര്‍ മത്സരത്തിലാണ് പങ്കെടുക്കുക.

കാല്‍പ്പന്ത് കളിക്കാരുടെ നാടായ അരീക്കോട് കുനിയില്‍ കോലോത്തുംതൊടി വീട്ടില്‍നിന്ന് മനസ്സും ചുവടുമുറച്ച് ഇര്‍ഫാന്‍ നടത്തം തുടങ്ങിയപ്പോള്‍ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പ്യന്‍ പിറന്നു. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ പഠനകാലത്ത് സായി സെന്ററിലെ പരിശീലകനായ ജോര്‍ജ് പി ജോസഫാണ് ഈ പ്രൊഫഷണല്‍ നടത്തക്കാരനെ വാര്‍ത്തെടുത്തത്. രണ്ടാം ഒളിമ്പിക്സാണിത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ പത്താം സ്ഥാനത്ത് എത്തിയത് ചരിത്ര നേട്ടമായി. ലണ്ടനില്‍ 1.20.21 മണിക്കൂര്‍ ആയിരുന്നു സമയം. അതിലും മികച്ച പ്രകടനം നടത്തി മെഡല്‍ പട്ടികയിലേക്ക് നടന്നുകയറാനാണ് ഈ 31–കാരന്റെ ആഗ്രഹം. പരിക്ക് വില്ലനായപ്പോള്‍ റിയോ ഒളിമ്പിക്സില്‍ യോഗ്യത നേടാനായില്ല.

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലീറ്റാണ്. കര്‍ഷകന്‍ കെ ടി മുസ്തഫയുടെയും ഫാത്തിമയുടെയും മകന്‍. കരസേന മദ്രാസ് റജിമെന്റില്‍ നോണ്‍ കമീഷന്‍ഡ് ഓഫീസറാണ്. ഇര്‍ഫാന്‍ മെഡലുമായി തിരികെ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ജന്മനാട്.

Share news
error: Content is protected !!
Scroll to Top