തിരുവമ്പാടി കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളി കോടതി

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫീസില്‍ ആക്രമിച്ചതും നാശനഷ്ടം വരുത്തിയതും ഗൗരവത്തോടെ കാണുന്നു എന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയില്‍ അജ്മലിനും സഹോദരന്‍ ഫഹ്ദാനും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഓഫിസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ബില്ല് അടക്കാത്തതിനെ തുടര്‍ന്നായിരുന്നു അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ എത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തില്‍ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top