തിരൂരങ്ങാടി: ഹജൂർ കച്ചേരിയിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയത്തിലേക്കുള്ള റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വിധം അത്യധികം ശോചനീയാവസ്ഥയിലായിരുന്നു.
പോലീസ് സ്റ്റേഷൻ, സബ്ട്രഷറി, പബ്ലിക് ലൈബ്രററി എന്നിവിടങ്ങളിലേക്കും മറ്റുമായി ദിനംപ്രതി ആയിരങ്ങൾ ഉപയോഗിച്ചു വന്നിരുന്ന ഈ റോഡ് റിപ്പയർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ തിരൂരങ്ങാടി നഗരസഭയോട് പുരാവസ്തു വകുപ്പ് മന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ടു കത്തെഴുതിയിരുന്നു. എന്നാൽ റോഡ് നിലനിൽക്കുന്ന ഭൂമി റവന്യുവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതിനാൽ ഈ റോഡിന് നഗരസഭയുടെ ഫണ്ട് വകയിരുത്താൻ കഴിയില്ലെന്ന് നഗരസഭ കഴിഞ്ഞ ദിവസം രേഖാമൂലം തുറമുഖ പുരാവസ്തു മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇതിനെ തുടർന്നാണ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പൊതുമരാത്ത് വകുപ്പ് മന്ത്രിയോട് നേരിട്ട് സംസാരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പ്രത്യേക ഉത്തരവിലാണ് 10 ലക്ഷം രൂപ ചിലവഴിച്ച് ഇൻ്റർലോക്ക് പാകി ഈ റോഡ് നന്നാക്കാൻ ഭരണാനുമതിയായത്. 26/10/23 ന് ജില്ലാ പൈതൃക മ്യുസിയം ആരംഭിക്കുന്നതിന് മുന്നെ പണിപൂർത്തിയാക്കും.



