തിരൂര്‍ ആര്‍ടിഓഫീസില്‍ വിജിലന്‍സ് റെയ്ഡ്;നിരവധി രേഖകള്‍ പിടിച്ചെടുത്തു

തിരൂര്‍: 18 വയസുകാരനും 75 വയസുകാരനും ഒരെ കാഴ്ചശക്തി എന്ന് രേഖപ്പെടുത്തിയ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തു. തിരൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. റെയ്ഡില്‍ നിരവധി ക്രമവിരുദ്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കണ്ണ് പരിശോധന നടത്തിയതിനുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ആര്‍ടിഓഫീസിലുണ്ടായിരുന്ന നൂറിലധികം വരുന്ന അപേക്ഷയോടൊപ്പം ഒരെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് കണ്ടെത്തിയത്.

ഇത്തരത്തില്‍ പരിശോധനകള്‍ നടത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട് എന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്. വിജലന്‍സ് ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറോളം ഇവിടെ പരിശോധന നടത്തി. ലൈസന്‍സ് കൊടുക്കുന്നതിലും, പുതുക്കുന്നതില്‍ അപേക്ഷ സ്വീകരിക്കുന്നതിലും ചില ക്രമക്കേടുകണ്ടെത്തിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഒരേ ഡോക്ടര്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.

റെയ്ഡില്‍ എഎസ്‌ഐ മാരായ ശ്രീനിവാസ്,മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top