തിരൂരിലെ ഒരു വീട്ടിലെ ആറുകുട്ടികളുടെ മരണം: ജനിതകരോഗമെന്ന് സംശയം

മലപ്പുറം: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ഡോ. കെ നൗഷാദ് . കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്‌സ് ഉണ്ടായിരുന്നതായി സംശയിക്കുന്നതായും മരണകാരണം അറിയാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അമൃത ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നെന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കെ നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച ആറുകുട്ടികളെയും ഡോ.നൗഷാദ് ചികിത്സിച്ചിരുന്നു. കുട്ടികള്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ കുട്ടിയെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം അമൃത ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കായി ജനറ്റിക് രോഗ വിഭാഗത്തിലേക്ക് അയച്ചിരുന്നു. കുഞ്ഞ് മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. സിഡ്‌സ് എന്ന ജനിതകരോഗമുണ്ടായാല്‍ ഒരു വയസ്സിനുള്ളില്‍ മരണം സംഭവിക്കും. എന്നാല്‍ ഒരു കുട്ടി നാലു വയസ്സുവരെ ജീവിച്ചത് അത്ഭുതമാണെന്നും ഡോക്ടര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും ഉന്നയിക്കുന്നത്.

സംഭവവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ചെമ്പ്ര തറമ്മല്‍ റഫീഖ്-സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഇത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ആറാമത്തെ കുട്ടിയും മരണപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ചിലര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top