പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടില്‍ നിന്ന് പുലിയുടെ ശബ്ദം കേള്‍ക്കാതായതോടെ നോക്കിയപ്പോഴാണ് ചലനമറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. പുലിയുടെ ജഡം കോഴിക്കൂട്ടില്‍ നിന്ന് പുറത്തെടുത്ത് മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഓഫീസിലേക്ക് കൊണ്ടുപോയി.

6 മണിക്കൂറിലേറെ നേരമായിരുന്നു പുലി കോഴിക്കൂട്ടില്‍ കുടുങ്ങി കിടന്നത്. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി ഇതേ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. രാവിലെ ഏഴേകാലോടെയാണ് പുലിയുടെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കൂട്ടില്‍ നിന്നും ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കൂട്ടില്‍ വലയില്‍ കൈ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടത്. മരപ്പട്ടി കോഴികളെ പിടികൂടിയതാകും എന്ന് കരുതി വീട്ടുടമ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. അപ്പോഴാണ് പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സുരക്ഷിതമല്ലാത്ത കൂട്ടില്‍ നിന്ന് പുലി ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനായിരുന്നു ഉദ്യോഗസ്ഥര്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ച് വയനാട്ടില്‍ നിന്നും വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും സംഘവും സ്ഥലത്തേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് പുലി ചത്തത്.

Share news
error: Content is protected !!
Scroll to Top