തൃപ്പുണ്ണിത്തുറ അപകടം; പാലം കരാറുകാരനെതിരെ കേസെടുത്തു

തൃപ്പുണ്ണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണിയുടെ കരാറുകാര്‍ക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പുണ്ണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.

പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്.

അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി.

പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കളക്ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിനെയും മന്ത്രി വിമര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top