കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി, ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പിച്ച് അമ്മ

കോഴിക്കോട് : ലഹരിക്കടിമയായ മകനെ പൊലീസില്‍ ഏല്‍പിച്ച് അമ്മ. എലത്തൂര്‍ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസില്‍ ഏല്‍പിച്ചത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 9 മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇന്നു രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്‌കൂള്‍ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു. വീട്ടുകാരെ ഉള്‍പ്പെടെ ഉപദ്രവിക്കാന്‍ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ടു വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top