Section

malabari-logo-mobile

നാടകം കളി നിര്‍ത്തി രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ തന്റേടം കാണിക്കണം – തോമസ് ഐസക്

HIGHLIGHTS : Rahul Gandhi should stop playing and show his will to respond to political issues - Thomas Isaac

തിരുവനന്തപുരം: നാടകം കളി നിര്‍ത്തി രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുച്ചേരിയിലും മധ്യപ്രദേശിലും കര്‍ണാടകത്തിലുമൊക്കെ കോണ്ഗ്രസിനെ ജനങ്ങള്‍ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്‌കരുണം വഞ്ചിച്ചാണ് ജയിച്ചവര്‍ ബിജെപിയില്‍ ചേക്കേറിയത്. ഈ സ്ഥിതി കേരളത്തിനുണ്ടാവില്ല എന്ന് വോട്ടര്‍മാര്‍ക്ക് വാക്കുകൊടുക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് കഴിയാതെ പോയത്? കോണ്‍ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയില്‍ അഭയം തേടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാന്‍ എന്തു തന്ത്രമാണ് രാഹുല്‍ ഗാന്ധിയുടെ പക്കലുള്ളത്? ഈ തെരഞ്ഞെടുപ്പിലെ പ്രസക്തമായ ചോദ്യം അതാണ്. മറുപടി പറയാന്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേള്‍ക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

sameeksha-malabarinews

കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുന്ന ഒരു എംഎല്‍എപോലും ബിജെപിയില്‍ ചേരില്ല എന്ന ഉറപ്പ് രാഹുല്‍ ഗാന്ധി കേരളത്തിനു നല്‍കുമെന്ന് നല്ലൊരു വിഭാഗം കോണ്‍ഗ്രസുകാരും പ്രതീക്ഷിച്ചിരുന്നു. അതിനു മുതിരാതെയാണ് അദ്ദേഹം മടങ്ങിയത്. പുതുച്ചേരിയിലെ അനുഭവം ഇവിടെയുണ്ടാവില്ല എന്ന് രാഹുല്‍ജിയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരുന്ന അണികള്‍ നിശ്ചയമായും നിരാശരാണ്.

കെപിസിസിയിലുള്ള തന്റെ അവിശ്വാസമാണ് അദ്ദേഹം തങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചത് എന്ന് ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് അവരെ നിരാശപ്പെടുത്തിയത്?

പുതുച്ചേരിയിലും മധ്യപ്രദേശിലും കര്‍ണാടകത്തിലുമൊക്കെ കോണ്‍ഗ്രസിനെ ജനങ്ങള്‍ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്‌കരുണം വഞ്ചിച്ചാണ് ജയിച്ചവര്‍ ബിജെപിയില്‍ ചേക്കേറിയത്. ഓര്‍ക്കുക. സീറ്റു കിട്ടാത്തവരോ, പാളയത്തിലെ പട മൂലം തോറ്റുപോയതിന്റെ വൈരാഗ്യം മൂലമോ ബിജെപിയില്‍ ചേരുകയല്ല ഉണ്ടായത്.
തങ്ങളെ ജയിപ്പിച്ച് ഭരണപക്ഷത്തിരുത്തിയ ജനങ്ങളെ വഞ്ചിച്ചാണ് ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ഭരണം സാധ്യമാക്കിയത്. ഈ സ്ഥിതി കേരളത്തിനുണ്ടാവില്ല എന്ന് വോട്ടര്‍മാര്‍ക്ക് വാക്കു കൊടുക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് കഴിയാതെ പോയത്?

തമിഴ്‌നാട്ടിലെ അനുഭവം നോക്കൂ. കോണ്‍ഗ്രസിന് 50 സീറ്റു ചോദിച്ച ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പുതുച്ചേരിയിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് സ്റ്റാലിന്‍ തള്ളിക്കളഞ്ഞത്. വല്ലവിധേയനെയും ജയിച്ചു പോകുന്നവര്‍ ബിജെപിയില്‍ ചേക്കേറുമോ എന്ന് ഭയന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസിന് സീറ്റു തന്നെ നിഷേധിക്കപ്പെടുന്ന സ്ഥിതി. പാതാളം തൊട്ടിരിക്കുകയാണ് ആ പാര്‍ടിയുടെ വിശ്വാസ്യത. ബിജെപിയ്‌ക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറല്ലാത്ത എല്ലാ പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസിനെ അവിശ്വാസത്തോടെ അകറ്റി നിര്‍ത്തുന്നു.
കര്‍ണാടകത്തിലേയ്ക്ക് നോക്കൂ. അവിടെ ഇനിയും 20 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് ചാടാനൊരുങ്ങി നില്‍ക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ റൌണ്ട് ചാട്ടത്തിലാണ് മന്ത്രിസഭ കൈക്കലാക്കിയതും യെദ്യൂരപ്പ മുഖ്യമന്ത്രിയായതും. അവശേഷിക്കുന്ന എംഎല്‍എമാരും അത്താണിയായി കാണുന്നത് ബിജെപിയെത്തന്നെ.

തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളില്‍ ഒരേ പാറ്റേണിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായത്. സ്വന്തം എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറിയതു മൂലം. മധ്യപ്രദേശിലും കര്‍ണാടകത്തിലും ഏറ്റവുമൊടുവില്‍ പുതുച്ചേരിയിലും കണ്ടത് ഒരേ തിരക്കഥയുടെ ആവര്‍ത്തനം. ഇവിടെയൊക്കെ നാട്ടുകാരുടെ വോട്ടുവാങ്ങി ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരാണ് ജനവഞ്ചന കാണിച്ച് ബിജെപിയില്‍ ചേക്കേറിയത്. ഭാവിയെ താരങ്ങളെന്ന് കൊട്ടിഘാഷിക്കപ്പെട്ട ജ്യോതിരാജ സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. കേരളം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇതല്ലേ രാജ്യത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ?

തങ്ങളുടെ നേതാക്കളും ജനപ്രതിനിധികളും അണികളും കൂട്ടത്തോടെ ബിജെപിയില്‍ അഭയം തേടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാന്‍ എന്തു പരിപാടിയും തന്ത്രവുമാണ് രാഹുല്‍ജിയുടെ പക്കലുള്ളത്? ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ ചോദ്യം അതാണ്. മറുപടി പറയാന്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേള്‍ക്കാന്‍ കേരളത്തിന് അവകാശവുമുണ്ട്.

അതുകൊണ്ട് നാടകം കളി നിര്‍ത്തി ഈ രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തന്റേടം കാണിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!