ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ക്ലാസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്താണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്. പന്ത്രണാം തീയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും.

പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്‌കരണം സംബന്ധിച്ച് സാമൂഹിക മാധ്യമ പോരാളികള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകള്‍ക്കല്ല. അധ്യാപകര്‍ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിര്‍ദേശം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടര്‍ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സര്‍ക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top