‘ഇത് പുതിയ ഇന്ത്യ’: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് മാധവന്‍

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് നടന്‍ ആര്‍ മാധവന്‍. ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും മാധവന്‍ പറയുന്നു.

കാന്‍ വേദിയില്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ പ്രശംസ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

”പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോള്‍ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റല്‍ കറന്‍സിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാന്‍ പോകുന്നില്ല എന്ന് സാമ്പത്തിക സമൂഹം വിലയിരുത്തി. അവര്‍ ചോദിച്ചു, എങ്ങനെയാണ് നിങ്ങള്‍ കര്‍ഷകരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചെറിയ ഗ്രാമങ്ങളില്‍ നിന്നുള്ളവരെയും സ്മാര്‍ട്ട്‌ഫോണും അക്കൗണ്ടിംഗും പഠിപ്പിക്കുക? മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമാകുമെന്ന് അവര്‍ വിധിയെഴുതി.”

”എന്നാല്‍, രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അത് ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവര്‍ക്ക് പണം കിട്ടിയോ അതോ അവര്‍ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാന്‍ ഫോണ്‍ ചെയ്താല്‍ മാത്രം മതി. അതാണ് പുതിയ ഇന്ത്യ.” ആര്‍ മാധവന്‍ വിഡിയോയില്‍ പറയുന്നു.

മാര്‍ച്ചെ ഡു ഫിലിംസില്‍ (കാന്‍ ഫിലിം മാര്‍ക്കറ്റ്) ഈ വര്‍ഷത്തെ കണ്‍ട്രി ഓഫ് ഓണര്‍ ആയി ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ആര്‍ മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി, ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കെജ്, ശേഖര്‍ കപൂര്‍, പ്രസൂണ്‍ ജോഷി എന്നിവരും സംഘത്തിലുണ്ട്. പ്രശസ്തമായ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ പ്രതിനിധികളുടെ ചിത്രങ്ങള്‍ ഠാക്കൂര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top