തിരൂർ: താഴെപാലത്തുള്ള എസ്.ബി.ഐ യുടെ എ.ടി.എം കൗണ്ടറിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഉണ്ടായ മോഷണശ്രമത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് സ്വദേശിയും പുത്തനത്താണിയിൽ താമസക്കാരനുമായ ജിതേന്ദ്ര ബിന്ദ്(33)ആണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെയാണ് പ്രതി എ.ടി.എം കൗണ്ടറിൽ കയറി മെഷീനുകൾ പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചത്.വിവരം അറിഞ്ഞ ബാങ്ക് പ്രതിനിധികൾ ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.പാസ്ബുക്ക് പ്രിൻറർ മെഷീൻ, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ എന്നിവ കുത്തി തുറന്നായിരുന്നു പ്രതി മോഷണശ്രമം നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. മോഷണ ശ്രമത്തിനും ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതിനും മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നിർദേശനുസരണം ഇൻസ്പെക്ടർ ജിനേഷ് കെ.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ സുജിത് ആർ.പി സീനിയർ സി.പി.ഒ രതീഷ്.വി.പി സി.പി.ഒ മാരായ ദിൽജിത്ത് ,അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.




