ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം അവസാനിപ്പിച്ചു;ചര്‍ച്ച വിജയം;മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ച വിജയം. ഡ്രൈവിംഗ് സ്‌കൂളുകാര്‍ സമരം പിന്‍വലിക്കുമെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 ആക്കി. സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോള്‍ ക്യാമറ വേണമെന്ന നിബന്ധന അംഗീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് ഇന്ന് പരിഹാരമായത്.

ആരുടെയും ജോലി പോകില്ലെന്നും അഞ്ചുവര്‍ഷം എക്‌സ്പീരിയന്‍സ് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും. സര്‍ക്കുലര്‍ പിന്‍വലിക്കുകയല്ല, പ്രായോഗിക മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുക. കെഎസ്ആര്‍ടിസിയുടെ 21 സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തും. സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള പ്ലോട്ട് വരയ്ക്കാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ നിയോഗിച്ചു. നാളെ മുതല്‍ ഇവ നിലവില്‍ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എത്ര ലേണേഴ്‌സ് പെന്റിങ് ഉണ്ട് എന്ന് കണക്കെടുക്കും.

ലേണേഴ്‌സ് കാലാവധി കഴിയുമെന്ന് ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ട. ചെറിയ തുക അടച്ചാല്‍ ലേണേഴ്‌സ് കാലാവധി നീട്ടി നല്‍കും. ലൈസന്‍സ് എടുത്തതിനുശേഷം വീണ്ടും വണ്ടിയോടിക്കാന്‍ പോയി പഠിക്കുന്ന രീതി ഇനി വേണ്ട. നല്ല ലൈസന്‍സ് ഉള്ളവര്‍ നല്ല രീതിയില്‍ വണ്ടിയോടിച്ചാല്‍ അപകടങ്ങള്‍ കുറയും. കേരളത്തില്‍ ഇനി നല്ല ലൈസന്‍സ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top