ബന്ധുവീട്ടിലെത്തിയ സഹോദരിമാരെ ബൈക്കിലെത്തി കടത്തി, മദ്യം നല്‍കി പീഡിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍

വണ്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മദ്യം നല്‍കി മയക്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി , തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ് എന്നിവരാണ് വണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. 9, 10 ക്ലാസുകളില്‍ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാന്‍ എത്തിയ കുട്ടികളെ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ എത്തി ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16നാണ് കേസ് ആസ്പദമായ സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. ഇതോടെ കുട്ടികളുടെ ചെറിയമ്മ വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വണ്ടൂര്‍ എസ് ഐ ടിപി മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ പെണ്‍കുട്ടികള്‍ പ്രതികളുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പത്താം ക്ലാസുകാരിയുമായി നെടുമ്പാശ്ശേരിക്കാന്‍ ബേസിലും അനിയത്തിയുമായി റമീസും ഒരു വര്‍ഷത്തിലധികമായി അടുപത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ഇരുവരും ബൈക്കില്‍ എത്തി പെണ്‍കുട്ടികളെ വണ്ടൂരില്‍ നിന്നും കൊണ്ടുപോയത്. തുടര്‍ന്ന് ബാംഗ്ലൂരില്‍ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു.

അവിടെ വെച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പ്രതികള്‍ പീഡിപ്പിച്ചത്. പിന്നീട് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍ വച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവര്‍ക്കും എതിരെ പോക്‌സോ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത് . പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. എസ്‌ഐ ടി സമദ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ടി. സിനി, എം ജയേഷ്, തുടങ്ങിയവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top