HIGHLIGHTS : രാപകലില്ലാതെ സന്നദ്ധസേവനം നടത്തിവരുന്ന ട്രോമോകെയര്‍ പ്രവര്‍ത്തകരായ ഒരുകൂട്ടം ചെറുപ്പക്കാരെ കുറിച്ച് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീ...
രാപകലില്ലാതെ സന്നദ്ധസേവനം നടത്തിവരുന്ന ട്രോമോകെയര്‍ പ്രവര്‍ത്തകരായ
ഒരുകൂട്ടം ചെറുപ്പക്കാരെ കുറിച്ച് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ പോസ്റ്റ് വൈറലാകുന്നു.കഴിഞ്ഞദിവസം വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പുലര്‍ച്ചെ നാലുമണിയോടെ ഒരുപെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് ഡ്യൂട്ടിക്കായി എത്തിയ തനിക്കുണ്ടായ അനുഭവം വിവരിച്ച് കൊണ്ട് പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയ ഷൈലേഷ് മൊറയരൂരിന്റെ പോസ്റ്റാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വയറലായിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ ?
മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടത്രേ ……
ഞാനിന്ന് (14/2/23 )നേരിട്ട് 4 ദൈവങ്ങളെ നേരിൽ കണ്ടുമുട്ടി. SI ജയദേവൻ സാറും ഞാനും ഇന്നലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ആയിരുന്നു. പുലർച്ചെ നാലു മണിക്ക് പാറാവിൽ നിന്നും ദീപുവിന്റെ കാൾ അത്താണിക്കൽ റെയിൽവേ ട്രാക്കിൽ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയിൽവേ സ്റ്റേഷനിൽ നിന്നും അറിയിച്ചു എന്നു പറഞ്ഞു. ജയദേവൻ സാർ ഉടനെ ഫോണിൽ ആരെയോ വിളിച്ചു. ഒന്ന് അത്താണിക്കൽ വരെ വരാൻ പറ്റുമോന്ന് ചോദിച്ചു. ഞങ്ങൾ വേഗം തന്നെ അത്താണിക്കൽ റെയിൽവേ സ്റ്റേഷനിൽ എത്തി. മലബാർ എക്സ്പ്രസ് ട്രാക്കിൽ നിർത്തി ഇട്ടിട്ടുണ്ട്. ട്രയിനിന്റ സൈഡിലൂടെ ഇല്ലാത്ത വഴികളിലൂടെ പ്രയാസപ്പെട്ട് സാറിന്റെ പിന്നിലായ് ഞാനും നടന്നു. ഒരു വളളിയിൽ കാലുടക്കി സാർ താഴെക്ക് വീഴാൻ പോയപ്പോൾ ഞാൻ പിന്നിൽ നിന്നും ബെൽറ്റിൽ പിടിക്കുമ്പോഴും ഞങ്ങൾ പാതി ദൂരം എത്തിയില്ല. 500 mtr അകലെ ടോർച്ച് ലൈറ്റ് കാണുന്നുണ്ട്. അവരവിടെ എത്തിയിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ ആദ്യ റണ്ണോവർ അറ്റൻഡ് ചെയ്യാൻ പോവുന്ന എനിക്കു പകുതി ആശ്വാസമായ്. ലക്ഷ്യ സ്ഥാനത്ത് ഞങ്ങൾ എത്തുമ്പോൾ ഒരു യുവതിയുടെ മൃതദേഹം ട്രാക്കിനിടയിൽ കിടക്കുന്നു. വിവസ്ത്രയായ അവരെ 4 ആളുകൾ ഉളള വസ്ത്രം തപ്പി എടുത്തു പുതപ്പിച്ചു. കഥയറിയാനുളള കൗതുകത്തിൽ ഫോട്ടോ ഷൂട്ടിനായ് പുറത്തിറങ്ങിയ യാത്രക്കാരെ 4 പേരിൽ ഒരാൾ പോവാൻ പറഞ്ഞ് പറഞ്ഞു വിട്ടു. ട്രാക്കിൽ നിന്നും ബോഡി മാറ്റിയിട്ട് വേണം ട്രയിൻ പോവാൻ. ഈ സമയം ആ 4 പേരിൽ ഒരാൾ താനുടുത്ത മുണ്ട് അഴിച്ച് ട്രാക്കിൽ വിരിച്ചു. ഞങ്ങൾ ബോഡി എടുത്ത് അതിൽ കിടത്തി ട്രാക്കിന്റെ സൈഡിലേക്ക് കിടത്തി. ട്രയിൻ പോയ് കഴിഞ്ഞപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ടീമെനെ പോലെ ആ 4 പേരും ഞങ്ങൾക്കൊപ്പം തിരച്ചിൽ നടത്തി ആ സ്ത്രീയുടെ മൊബൈൽ, ചെരുപ്പ് എന്നിവ കണ്ടെത്തി. അപ്പോഴേക്കും 4 ൽ ഒരാൾ പോയ് സ്ട്രെച്ചറുമായ് അവിടെത്തിയിരുന്നു. ദുർഘടമായ വഴിയിലൂടെ ആംബുലൻസിനു അടുത്തേക്ക് നടക്കുമ്പോൾ അവർ പറയുന്നതു ആശുപത്രിയിൽ എത്തിയാൽ ഇനി അവര് നേരം വെളുത്തു 10 മണി ആയാലും ഞങ്ങളെ വിടില്ല എന്നാണ്. ഇത് കേട്ട SI സാർ ഞങ്ങളും നിങ്ങളോടൊപ്പം വരുമെന്ന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായ്. തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിൽ ബോഡി സൂക്ഷിച്ച് പുറത്തിറങ്ങിയപ്പോൾ ജയദേവൻ സാർ അവർക്കൊരു ലുങ്കി വാങ്ങി കൊടുക്കാനായ് അടുത്തേക്കു വിളിച്ചപ്പോൾ വേണ്ട സാർ നിങ്ങൾ കൂടെ വന്നത് കൊണ്ട് ഇപ്പോൾ പോവനായ് എന്ന് പറഞ്ഞു ആംബുലൻസിൽ കയറി അവർ ആ നാല് പേർ പോകുമ്പോൾ ….. ആ 4 മനുഷ്യരെയല്ല. 4 ദൈവങ്ങളെയാണ് ഞങ്ങൾ കണ്ടത്.
എന്റെ സർവ്വീസിലെ ആദ്യ runover duty യിൽ
നേരിൽ കണ്ട 4 ദൈവങ്ങൾക്കും പരപ്പനങ്ങാടി പോലീസിന്റെ ബിഗ് സല്യൂട്ട്…..
ഷൈലേഷ് മൊറയൂർ.
CP0 5213.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു