മാധ്യമം പത്രം മാനേജ്‌മെന്റ് കെ ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് മാധ്യമം – മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേല്‍പ്പിക്കുന്നതാണ് ജലീലിന്റെ പ്രവര്‍ത്തനമെന്നും ഇതില്‍ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍ മുഖ്യമന്ത്രിയെ് അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണ് ജലീലിനെതിരായ മാധ്യമം വിവാദത്തിന് അടിസ്ഥാനം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന സുരേഷ് ജലീലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം ദിനപത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം.

അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജലീല്‍ ചെയ്തത്. താനും സ്വപ്നയുമായി നടത്തിയിട്ടുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ ഒരു വലിയ സ്‌ക്രീനില്‍ തന്നെ കാണിച്ചതാണ്. യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും താന്‍ അയച്ചിട്ടില്ല. തന്റെ മെയില്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top