രാം ലീല മൈതാനിയില്‍ ശക്തികാട്ടി ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണി ഡല്‍ഹി രാം ലീല മൈതാനത്ത് നടത്തിയ ലോക്തന്ത്ര ബചാവോ മഹാറാലി പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനമായി മാറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ തുടങ്ങിയവരും റാലിയുടെ ഭാഗമായി. ഹേമന്ത് സോറനെയും കെജ്‌രിവാളിനെയും മോചിപ്പിക്കണമെന്നും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നത് തടയണമെന്നും ഇന്‍ഡ്യ മുന്നണി റാലിയില്‍ ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്നയച്ച സന്ദേശം സുനിത വായിച്ചു. മോദി കെജ്‌രിവാളിനോട് ചെയ്തത് ശരിയാണെന്ന് കരുതുന്നോ എന്ന് അവര്‍ സദസിനോട് ചോദിച്ചു. ‘ഞാന്‍ നിങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചിരിക്കുകയാണ്, പ്രധാനമന്ത്രി ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? കെജ്‌രിവാള്‍ യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും സത്യസന്ധനാണെന്നും നിങ്ങള്‍ കരുതുന്നില്ലേ? നിങ്ങളുടെ കെജ്‌രിവാള്‍ ഒരു സിംഹമാണ്’. സുനിത കെജ്‌രിവാള്‍ പറഞ്ഞു. കെജ്‌രിവാള്‍ ജങ്ങള്‍ക്ക് വേണ്ടി നല്‍കിയ സന്ദേശവും സുനിത വേദിയില്‍ വായിച്ചു. ‘വോട്ട് ചോദിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. പുതിയൊരുഭാരതം നമുക്ക് കെട്ടിപ്പടുക്കണം.ദാരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണവും വിദ്യാഭ്യാസവും, ചികിത്സയും ലഭിക്കുന്ന വിദ്വേഷമില്ലാത്ത പുതിയൊരു രാഷ്ട്രം നമുക്ക് കെട്ടിപ്പടുക്കണം.എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടി ഇന്ത്യാ സഖ്യത്തിന് ഒരു അവസരം നല്‍കണം. പേരില്‍ മാത്രമല്ല ഇന്ത്യാ സഖ്യത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്’കെജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400ലധികം സീറ്റുകള്‍ നേടാന്‍ മാച്ച് ഫിക്‌സിങ്ങിലൂടെ മാത്രമേ ബിജെപിക്ക് സാധിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 400 കടക്കാന്‍ മോദി അമ്പയര്‍മാരെ തിരഞ്ഞെടുത്തുകഴിഞ്ഞു എന്നും രാഹുല്‍ വിമര്‍ശിച്ചു.

രാജ്യത്തെ രക്ഷിക്കാനാണ് ഈ ഒത്തൊരുമയെന്ന് റാലിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ല. 3567 കോടി പിഴ കോണ്‍ഗ്രസിന് ചുമത്തി. കോണ്‍ഗ്രസിന്റെ പണം കൊള്ളയടിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും ഖാര്‍ഗേ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top