ആദായ നികുതി വകുപ്പ് ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടന്‍ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്.
കൊച്ചിയിലെ ആദായ നികുതി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫീസിലെത്തിയത്.

കഴിഞ്ഞ മാസം പ്രമുഖ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നടന്‍ മോഹന്‍ലാലിന്റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയില്‍ രേഖപ്പെടുത്തിയിരുന്നു. രണ്ടുമാസം മുന്‍പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടികള്‍. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരില്‍ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മോഹന്‍ലാലിനെ നേരില്‍ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

മലയാള സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വിദേശത്തെ സ്വത്തുവകകള്‍ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും മലയാള സിനിമാ മേഖലയില്‍ നടക്കുന്നതെന്നാണ് അന്വേഷണത്തില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top