വധ ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? കോടതി ആരാഞ്ഞു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ അത്തരം കാര്യം പ്രസക്തമല്ലെന്ന് പ്രോസിക്യൂഷന്‍. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്.
ദിലീപുമായി ബാലചന്ദ്രകുമാറിനു വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഏഴു ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് ആറെണ്ണം മാത്രമാണ് ഹാജരാക്കിയത്, ഹാജരാക്കിയ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്‌തെന്നു പ്രോസിക്യൂഷന്‍.
ഫോണിലെ വിവരങ്ങള്‍ മായ്ച്ചത് ഗൂഢാലോചനയ്ക്ക് തെളിവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഫോണിലെ ഭൂരിപക്ഷം വിവരങ്ങളും ഡിലീറ്റ് ചെയ്തു. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ആണ് തെളിവ് നീക്കിയത്. ഫോണ്‍ അയച്ചത് അഭിഭാഷകന്‍. തെളിവുകള്‍ നശിപ്പിച്ച ശേഷം ആണ് ദിലീപ് കോടതിയെ സമീപിച്ചതെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് ഡിജിപി ആവശ്യപ്പെട്ടു.




