മലയാളത്തിലെ ആദ്യത്തെ ടൂര്‍ണമെന്റ് ജേര്‍ണല്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡില്‍ ഏപ്രില്‍ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മര്‍ ചെസ്സ് ടൂര്‍ണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേര്‍ണല്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കല്‍ വാസുവിന്റെ സ്മരണാര്‍ത്ഥം ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ സ്‌പോര്‍ട്‌സ് വിങ്ങാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ചെറുപ്പത്തില്‍ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂര്‍ണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടൂര്‍ണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, ജേര്‍ണല്‍ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരന്‍ പറഞ്ഞു.

ഔസേപ്പച്ചന്റെ വസതിയില്‍വെച്ചു നടന്ന ചടങ്ങില്‍, ജേര്‍ണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയര്‍മാനുമായ സതീഷ് കളത്തില്‍, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങില്‍, ടൂര്‍ണമെന്റ് രക്ഷാധികാര സമിതി അംഗം കെ. എം. രവീന്ദ്രന്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഗോകുലന്‍ കളപ്പുരയ്ക്കല്‍, കോര്‍ഡിനേറ്റര്‍ സാജു പുലിക്കോട്ടില്‍, സംഘാടക സമിതി ചെയര്‍മാന്‍ വിനോദ് കണ്ടംകുളത്തില്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ. ബി. സുനില്‍കുമാര്‍, ആര്‍ബിറ്റര്‍ പ്രസാദ് സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഫിഡെ റേറ്റിങ് ബിലോ 1650, അണ്‍റേറ്റഡ്, അണ്ടര്‍ 15 കാറ്റഗറികളിലാണ് ടൂര്‍ണമെന്റ്. വുമണ്‍, വെട്രന്‍, ബെസ്റ്റ് ചില്‍ഡ്രെന്‍സ് കോച്ച്, ബെസ്റ്റ് തൃശ്ശൂര്‍ എന്നീ വിഭാഗങ്ങളില്‍ എക്‌സലന്‍സ് അവാര്‍ഡുകളുമുണ്ട്. റേറ്റഡ് കാറ്റഗറിയില്‍, ഒന്നര ഗ്രാമിന്റെ ഗോള്‍ഡ് കോയിനും കളപ്പുരയ്ക്കല്‍ വാസു മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയുമാണ് ചമ്പ്യന്‍ഷിപ്പ് അവാര്‍ഡ്. റേറ്റഡിലെ സെക്കന്റ് ചമ്പ്യന്‍ഷിപ്പിനും അണ്‍റേറ്റഡ്, അണ്ടര്‍ 15 കാറ്റഗറികളിലെ ചമ്പ്യന്‍ഷിപ്പുകള്‍ക്കുമായി ഓരോ ഗ്രാമിന്റെ ഗോള്‍ഡ് കോയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 79 അവാര്‍ഡുകളിലായി മൊത്തം ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍പരം രൂപയുടെ അവാര്‍ഡുകളാണുള്ളത്. അണ്ടര്‍ 15 കാറ്റഗറിയില്‍ അഡ്മിഷന്‍ ഫീ 600 രൂപയും മറ്റുള്ളവര്‍ക്ക് 700 രൂപയുമാണ്.

ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എം ചീഫ് ആര്‍ബിറ്ററായ ടൂര്‍ണമെന്റ്, ഫുട്‌ബോള്‍താരം ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും. ചെസ്സ് മാസ്റ്റര്‍ എന്‍.ആര്‍. അനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ആദ്യകാല ചെസ്സ് കളിക്കാരായിരുന്ന ശങ്കരയ്യ റോഡിലെ എം.എന്‍. ശങ്കരനാരായണന്‍, സി.കെ. ശ്രീകുമാര്‍ എന്നിവരെ ആദരിക്കും. അച്യുതമേനോന്‍ റോഡില്‍, കേരളവര്‍മ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശത്തുള്ള ജ്യോതി കോംപ്ലക്‌സിലാണു ടൂര്‍ണമെന്റ് നടത്തുന്നത്. മൊബ: 7012490551, 9847946914

വാസുവിനെകുറിച്ച്, അന്താരാഷ്ട്ര കറസ്‌പോണ്ടന്‍സ് ചെസ്സ് മാസ്റ്റര്‍ എന്‍.ആര്‍. അനില്‍കുമാര്‍ തയ്യാറാക്കിയ ലേഖനം, ഏഷ്യന്‍ ബോഡി ബില്‍ഡര്‍ താരം ഏ.പി. ജോഷിമായുള്ള അഭിമുഖം, നിഹാല്‍ സരിനെകുറിച്ചുള്ള ഭാസി പാങ്ങിലിന്റെ ലേഖനം, സുരേഷ് നാരായണന്‍, സതീഷ് കളത്തില്‍ എന്നിവരുടെ കവിതകള്‍, അഭിതാ സുഭാഷിന്റെ മിനിക്കഥ എന്നിവയും ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇങ്ങനൊരു പുസ്തകം ഇറക്കുക വഴി, നടക്കാന്‍ പോകുന്ന ടൂര്‍ണമെന്റിന്റെ വിവരങ്ങള്‍ വിശദമായി പ്രതിപാദിക്കാനും സ്‌പോണ്‍സര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും അതുവഴി ടൂര്‍ണമെന്റിനു സാമ്പത്തിക ഭദ്രതയുണ്ടാക്കാനും സാധിക്കുമെന്ന് ജേര്‍ണലിന്റെ എഡിറ്റര്‍ സതീഷ് കളത്തില്‍ പറഞ്ഞു.

ബി. അശോക് കുമാര്‍ ഡെപ്യൂട്ടി എഡിറ്ററും അഡ്വ. പി.കെ. സജീവ് കുമാര്‍ മാനേജിങ്ങ് എഡിറ്ററുമായ ജേര്‍ണലിന്റെ ഡിസൈന്‍ നവിന്‍കൃഷ്ണയും ലേ ഔട്ട് അഖില്‍കൃഷ്ണയുമാണു ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top