നമ്മള്‍ സുരക്ഷിതരല്ല, കരുതലില്‍ കുറവ് വരുത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം:ലോക് ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് വന്നതോടെ ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ ജാഗ്രതക്കുറവ് വന്നിട്ടുണ്ടെന്നും കരുതല്‍ തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന പറഞ്ഞു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും ജീവിതശൈലീ രോഗങ്ങളുള്ളവരും പുറത്തിറങ്ങുന്ന പ്രവണത ജില്ലയില്‍ കൂടിയിട്ടുണ്ട്.

രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ഡി.എം.ഒ അറിയിച്ചു. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും ഒഴിവാക്കണം. ജില്ലയില്‍ കോവിഡ് പോസിറ്റിവ് ആയി ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ ബുധനാഴ്ച മുതല്‍ വര്‍ധന കാണുന്നുണ്ട്.  ഇത് ഗൗരവത്തോടെ  കാണണം. പ്രായമായവര്‍ക്കും ജീവിതശൈലീരോഗങ്ങളുള്ളവര്‍ക്കും കോവിഡ് ബാധിക്കുന്നതിനാലാണ് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധന വരുന്നത്. ഇത് മരണസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നതിനും കാരണമായേക്കാം.

സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നീ കരുതലിന് ഒരു കാരണവശാലും കുറവ് വരുത്തരുത്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. കുട്ടികളുടെ ചികിത്സയും  രക്ഷിതാക്കള്‍ കൂടെ നില്‍ക്കേണ്ടിവരുന്ന അവസ്ഥയും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.  രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. ലക്ഷണങ്ങളുള്ളവരെ അടുത്തുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കണം. രോഗവ്യാപനം കുറഞ്ഞുവെന്നും നമ്മള്‍ സുരക്ഷിതരാണെന്നുമുള്ള തോന്നല്‍ അടിസ്ഥാനമില്ലാത്തതാണെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top