HIGHLIGHTS : The dead body of the husband was found among the couple who jumped into the river from the Farook bridge
ഫറോക്ക്: ഫറോക്ക് പുതിയ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി.
മഞ്ചേരി പിഎന്‍എ റോഡ് എടിഎസിന് സമീപം പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ തട്ടാപുറത്ത് ജിതിന്റെ (31)മൃതദേഹമാണ് മമ്മുണിക്കടവിന് സമീപം കാപ്പിക്കമ്പനി മുല്ലശ്ശേരി ഭാഗത്തുനിന്നു കണ്ടെത്തിയത്.
മൂന്നു മണിയോടെ മല്‍സ്യത്തൊഴിലാളിയായ ഷിനോജ് മുല്ലശ്ശേരിയാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് വീട്ടിനു മുമ്പിലിരിക്കെ പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോവുന്നത് ശ്രദ്ധയില്‍പെട്ട ഷിനോജ് ഫറോക്ക് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂബാ ഡൈവിങ് ടീം എത്തിയാണ് മൃതദേഹം കരക്കടുപ്പിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണ് നവദമ്പതികളായ മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവര്‍ ഫറോക്ക് പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയത്. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് കണ്ട അതിലെ വന്ന ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്.
പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു.
ആറുമാസം മുമ്പാണ് ജിതിനും പൊന്നാനി സ്വദേശി വര്‍ഷയും തമ്മില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.
കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി ദമ്പതികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. പരേതനായ സാജു തോമസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ജിതിന്‍. മഞ്ചേരിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. എട്ടുവര്‍ഷം മുമ്പാണ് കോട്ടയത്തുനിന്ന് കുടുംബം മഞ്ചേരിയിലെ വാടകവീട്ടില്‍ താമസമാക്കിയത്.
അമ്മ ബന്ധുവിന്റെ കുഞ്ഞിന്റെ ചോറൂണിന് പോയ സമയത്താണ് ജിതിനും വര്‍ഷയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എടുക്കാതെ വീട്ടില്‍നിന്ന് ഇറങ്ങിയത്.