നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയോടുള്ള അവഗണന സിപിഐ എം പ്രതിഷേധ പാളം തീര്‍ത്തു

നിലമ്പൂര്‍: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയോടുള്ള അവഗണന സിപിഐ എം പ്രതിഷേധ പാളം തീര്‍ത്തു . നിലമ്പൂര്‍ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍വേ പാതയോടുള്ള അവഗണനക്കെതിരെ സിപിഐ എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പാളം തീര്‍ത്തു. മുക്കട്ടയില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു.

രാജ്യം ഭരിച്ച കോണ്‍ഗ്രസും ബിജെപിയും കേരളത്തിലെ റെയില്‍വേയോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്ക് കൊണ്ടുപോയത് കോണ്‍ഗ്രസാണ്. കേരളത്തിലെ ട്രെയിനുകളില്‍ കണ്ടംചെയ്ത കോച്ചുകളാണുള്ളത്. ആവശ്യമായ കോച്ചുകളുണ്ടാക്കാന്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാലക്കാട് കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലം കോച്ച് ഫാക്ടറി നിര്‍മിക്കാന്‍ വാങ്ങി നല്‍കിയിരുന്നു. നിലവില്‍ കോച്ച് ഫാക്ടറിയും സ്ഥലവുമില്ലാത്ത അവസ്ഥയാണുള്ളത്. സ്വന്തം നാണക്കേട് മറയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ റെയില്‍വേ വികസനത്തിന് തടസ്സംനില്‍ക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നതെന്ന് ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

താഴെ ചന്തക്കുന്ന് മുക്കട്ടമുതല്‍ റെയില്‍വേ സ്റ്റേഷന്‍വരെയാണ് പാളം തീര്‍ത്തത്. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍, ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് കെ ആന്റണി, പി ടി ഉമ്മര്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി എം ബഷീര്‍, ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ എരഞ്ഞിക്കല്‍, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് പരുന്തന്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top