HIGHLIGHTS : പരപ്പനങ്ങാടി:ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാവിലെ 10.10...

കരിപ്പൂർ വിമാനത്താവളത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം. എൽ. എമാരായ പി. അബ്ദുൾ ഹമീദ് , കെ.പി.എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഡയറക്ടർ സുരേഷ് ശേഷാദ്രി വാസം, ടെർമിനൽ മാനേജർമാരായ അർജുൻ പ്രസാദ്, ബാബു രാജേഷ്, കൊണ്ടോട്ടി തഹസിൽദാർ പി.അബൂബക്കർ തുടങ്ങിയവർ ഭൗതിക ശരീരം ഏറ്റുവാങ്ങി.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, മലപുറം ജില്ലാ സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.

ഡൽഹിയിൽ നിന്നും ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹത്തെ സുബൈദാർ പി.എച്ച് റഫി അനുഗമിച്ചു.122 TA മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയിട്ടുള്ളത്. മലപ്പുറം ജില്ലാ സൈനീക കൂട്ടായ്മയുട നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായാണ് സൈനീകന്റെ ഭൗതിക ശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോവുക.
11ന് തിരൂരങ്ങാടി യതീം ഖാനയിലും (പിഎസ്എംഒ കോളേജ് ക്യാമ്പസ് ), ഉച്ചക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‍കാരം.
മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍.20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.
ഷൈജലിന്റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ഷൈജല്‍ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.ഭാര്യ റഹ്‌മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.