‘ദ ഹിന്ദു’വില്‍ വന്നത് പറയാത്ത കാര്യം, ജനമനസ്സില്‍ വര്‍ഗീയത തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം: മുഖ്യമന്ത്രി

കോഴിക്കോട്: ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദുവില്‍ വന്നത് താന്‍ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവര്‍ക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി തന്റെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

എന്നാല്‍ വര്‍ഗീയ ശക്തികള്‍, വര്‍ഗീയത എന്നിവയില്‍ വിയോജിക്കാറുണ്ട്. അവയെ തുറന്നെതിര്‍ക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസിനെ എതിര്‍ക്കാറുണ്ട്. അതിന്റെ അര്‍ത്ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വര്‍ഗീയതയുണ്ട്, അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥം ന്യൂനപക്ഷ വിഭാഗങ്ങളെ എതിര്‍ക്കുന്നുവെന്നല്ല, അങ്ങനെ കാണാന്‍ കഴിയില്ല.

ഭൂരിപഷവിഭാഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയതയില്‍ അകപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുഭൂരിപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലാണല്ലോ. ആ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായുള്ള കാര്യമല്ല. 2020 മുതലുള്ള സ്വര്‍ണ്ണക്കടത്തില്‍ കണക്ക് പരിശോധിച്ചാല്‍ ഇതുവരെ ആകെ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം സ്വര്‍ണമാണ്. ഇതില്‍ 124.47 കിലോ കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ കണക്കില്‍ ഉള്‍പ്പെടും. 2022 ല്‍ 73.31 കിലോ സ്വര്‍ണം പിടിച്ചു. 37,96,68,795 രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്. 122 കോടിയുടെ ഹവാലപ്പണമാണ് സംസ്ഥാനത്താകെ പിടികൂടിയത്. ഇതില്‍ 87 കോടി രൂപ മലപ്പുറം ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഇതെല്ലാം കണക്കുകളാണ്.

സ്വര്‍ണക്കടത്ത്, ഹവാല പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാടിന്റെ പൊതുബോധത്തിലേക്ക് കൊണ്ടുവരലാണ് ഉദ്ദേശിച്ചത്. എന്നാല്‍ ചിലര്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണ, ഹാവാല കേസുകളില്‍ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു. ഇത്തരംനിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ എന്തിന് പ്രോത്സാഹിപ്പിക്കണം?
സ്വര്‍ണം കടത്തുന്നതും ഹവാല കൊണ്ടുപോകുന്നതും രാജ്യസ്‌നേഹപരമായ നടപടിയാണെന്നോ അതിനേ നേരെ കണ്ണടയ്ക്കണമെന്നോ ആര്‍ക്കെങ്കിലും പറയാനാകുമോ? നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുക തന്നെ ചെയ്യും. പ്രത്യേകമായ ഉദ്ദേശത്തോടെ നാടിന്റെ സംവിധാനങ്ങളെയാകെ തകിടം മറിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധിച്ചാല്‍ ആര്‍ക്ക് വേണ്ടിയാണ്, പിന്നില്‍ ആരാണ്, എന്തിന് വേണ്ടിയാണ് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയ അജണ്ട പ്രചരിപ്പിച്ച് കടന്ന് കയറാന്‍ പറ്റുമോ എന്ന് ആര്‍എസ്എസ് വലിയ തോതില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ചിലര്‍ തയ്യാറാകുന്നുവെന്നാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. ജനമനസ്സില്‍ വര്‍ഗീയത തിരികിക്കയറ്റാനുള്ള ആ ശ്രമം നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top