തട്ടേക്കാട് ബോട്ടപകടത്തില്‍ ശിക്ഷിക്കപ്പെട്ട ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമായി കുറച്ചു.ബോട്ടുടമ പി എം രാജുവിന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് കീഴ് കോടതി വിധിച്ചത്.എന്നാല്‍ രാജു നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബോട്ടുടമക്കെതിരെ നടപടി എടുത്തത്. ആറു പേരെ മാത്രം കയറ്റാന്‍ അനുവാദമുള്ള ബോട്ടില്‍ മുപ്പതിലധികം പേരെ കയറ്റിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാല്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2007 ഫെബ്രുവരി 20 നാണ് തട്ടേക്കാട് ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം ബോട്ട് മുങ്ങി 18 പേര്‍ മരണപ്പെട്ടത്. അപകട സമയത്ത് 37 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്ന് പോയ വിനോദയാത്ര സംഘമാണ് അപകടത്തില്‍പ്പെട്ടത്. 15 വിദ്യാര്‍ത്ഥികളു രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്.




