ഒരായുസ്സിലേക്ക് എനിക്ക് അത് മതി! അന്ന് ആ വിരലുകളിലേക്കാണ് ഞാന്‍ നോക്കിയത് ; എംടിയെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

എംടിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളത്തിലെ പ്രമുഖ താരങ്ങളും. എംടി വാസുദേവന്‍ നായരെ കുറിച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. ഗുരുനാഥന് ആദരാഞ്ജലികള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘എം ടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.’

‘ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം ടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു- ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും’ മഞ്ജു വാര്യര്‍ കുറിച്ചു.

1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദയ. എംടിയുടെ തിരക്കഥയില്‍ ഛായാഗ്രഹകന്‍ വേണു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തി. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ദയ ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top