തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം

ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം. 1950 ഡിസംബര്‍ 12ന് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന സ്ഥലത്തേക്ക് കുടിയേറിയ മറാത്ത കുടുംബത്തില്‍ ജനനം. യഥാര്‍ത്ഥ പേര് ശിവാജിറാവു ഗെയ്ക്വാദ്. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന റാമോജി റാവുവിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയ സന്താനം. ഏഴാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു.

പിതാവ് വിരമിച്ചതിന് ശേഷം കുടുംബം ബെംഗളൂരുവില്‍ താമസമാക്കി.
ഇതിനിടെ നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. തുടര്‍ന്ന് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം കോഴ്സിന് ചേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ചിരുന്ന സമയത്ത്, സംവിധായകന്‍ കെ. ബാലചന്ദറിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് നിമിത്തമായത്. അങ്ങനെ ബാലചന്ദര്‍ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 18ന് പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്. പിന്നീട് ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വളര്‍ന്ന രജനി തമിഴ് സിനിമാ മേഖലയുടെ തന്നെ മുഖമായി മാറി. തെലുഗ്, കന്നട, മലയാളം, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും രജനി അഭിനയിച്ചിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലന്‍ വേഷത്തിലാണ് രജനി എത്തിയത്. ഗര്‍ജ്ജനം എന്ന മലയാള ചിത്രത്തില്‍ നായകനായും രജനി അഭിനയിച്ചിട്ടുണ്ട്.

നടന്‍ ശിവാജി ഗണേശനുമായുള്ള പേരിലെ സാമ്യം, രജനികാന്ത് എന്ന പരിവര്‍ത്തനത്തിലേക്ക് വഴിവെട്ടി. താന്‍ സംവിധാനം ചെയ്ത മേജര്‍ ചന്ദ്രകാന്ത് (1966) എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ‘രജനികാന്ത്’ എന്ന നാമം ബാലചന്ദറാണ് ശിവാജി ഗെയ്ക്വാദിന് സമ്മാനിച്ചത്. അന്ന് മുതല്‍ ശിവാജി രജനികാന്തായി.

നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top